പത്തനംതിട്ട: ശബരിമലയിലെ സ്വർണപ്പാളികൾ ഇളക്കിയതിൽ സ്വീകരിച്ച നടപടിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് തിരിച്ചടി. ചെന്നൈയിലേക്ക് കൊണ്ടുപോയ സ്വർണപ്പാളികൾ തിരികെയെത്തിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ കോടതിയുടെ അനുമതിയില്ലാതെ ഇളക്കിയെന്ന് ആരോപിച്ച് സ്പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വർണപ്പണികൾ നടത്താവൂ എന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിർദ്ദേശം. ഇത് പാലിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ശില്പങ്ങളിലെ സ്വർണം പൊതിഞ്ഞ ചെമ്പുപാളികൾക്ക് കേടുപാടുള്ളതിനാൽ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയതാണെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് വ്യക്തമാക്കിയത്. തന്ത്രിയുടെ അനുമതിയും അനുജ്ഞയും വാങ്ങിയിട്ടുണ്ട്. ഇതിന് സ്പെഷ്യൽ കമ്മിഷണറുടെ അനുമതി വേണ്ട. ശബരിമല അസി.എക്സിക്യൂട്ടീവ് ഓഫീസർ ഹേമന്ത്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീനിവാസൻ, തിരുവാഭരണം സ്പെഷ്യൽ കമ്മിഷണർ റെജിലാൽ, ദേവസ്വം വിജിലൻസ് എസ്.ഐ. രാഖേഷ്, വിജിലൻസിൽ നിന്നുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥർ, ദേവസ്വം സ്മിത്ത്, രണ്ട് ദേവസ്വം ഗാർഡുമാർ, സ്വർണപ്പാളികൾ വഴിപാടായി സമർപ്പിച്ച സ്പോൺസറുടെ പ്രതിനിധി എന്നിവരാണ് ചെന്നൈയിലേക്ക് പോയത്. സുരക്ഷിത വാഹനത്തിലാണ് യാത്രയെന്നും പ്രസിഡന്റ് പറഞ്ഞിരുന്നു.

