തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ അസി. എൻജിനീയർ സുനിൽകുമാറിനെ സസ്പെൻഡ് ചെയ്തു. സ്വർണം പൊതിഞ്ഞ ദ്വരപാലകശിൽപം ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ കൊടുത്തുവിടുമ്പോൾ ചെമ്പുപാളി എന്നു രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് നടപടി സ്വീകരിച്ചത്. അക്കാലത്തുണ്ടായിരുന്ന വിരമിച്ച ജീവനക്കാരോടു വിശദീകരണം തേടാനും ഇന്നു ചേർന്ന ബോർഡ് യോഗം തീരുമാനിച്ചു. 10 ദിവസത്തിനുള്ളിൽ ഇവർ മറുപടി നൽകണം. വിവാദവുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ആയിരുന്ന മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തിരുന്നു.
സുനിൽ കുമാറിന്റെ പേര് പ്രതിപ്പട്ടികയിൽ വന്നതോടെയാണ് ദേവസ്വം ബോർഡ് നടപടിയെടുത്തത്. നേരത്തേ പുറത്ത് വന്ന ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട് അടക്കം ഇന്നത്തെ യോഗം ചർച്ച ചെയ്തു. സുനിൽ കുമാറിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. പ്രതിപട്ടികയിൽ ഉൾപ്പെടുന്നവരിൽ രണ്ട് പേരാണ് ഇപ്പോഴും സർവീസിൽ തുടരുന്നത്. നേരത്തേ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അസിസ്റ്റന്റ് എൻജിനീയർ കെ.സുനിൽ കുമാറിനെയും സസ്‌പെൻഡ് ചെയ്തത്.

