തിരുവനന്തപുരം: ലേബർ കോഡുകളുൾപ്പെടെ കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തുന്ന 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അർദ്ധരാത്രി മുതൽ വ്യാഴാഴ്ച അർദ്ധരാത്രി വരെയാണ് പണിമുടക്ക്. കേരളത്തിൽ ഭരണ – പ്രതിപക്ഷ അനുകൂല സംഘടനകൾ പണിമുടക്കിന് പിന്തുണ നൽകുന്നുണ്ട്.
പാൽ, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകൾ, ഫയർ ആൻഡ് റസ്‌ക്യൂ സർവീസ്, ആംബുലൻസ് തുടങ്ങി അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. ഇന്ന് അവധിയെടുക്കുന്നവർക്ക് ഇന്നത്തെ ശമ്പളം ലഭിക്കില്ല.
കെഎസ്ആർടിസിയിലെ ഇടതുയൂണിയൻ പണിമുടക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മിക്കയിടത്തും സർവീസുകൾ മുടങ്ങി. ഓട്ടോ, ടാക്സി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. സ്വകാര്യവാഹനങ്ങൾക്ക് നിരത്തിലിറങ്ങാൻ തടസമില്ലെന്നും കഴിയുന്നതും പണിമുടക്കിനോട് സഹകരിക്കണമെന്നും തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. കേരള, എംജി, കാലിക്കറ്റ് സർവകലാശാലകൾ വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു.
സിഐടിയുവും ഐഎൻടിയുസിയും വെവ്വേറെയാണ് പണിമുടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ യോജിച്ച സമരം വേണ്ടെന്ന കെപിസിസി നിർദേശത്തെത്തുടർന്നാണ് ഐഎൻടിയുസി ഒറ്റയ്ക്ക് പണിമുടക്കുന്നത്.

