അന്താരാഷ്‌ട്ര ബഹിരാകാശനിലയില്‍ കുടുങ്ങിയ സുനിത വില്യംസും സംഘവും ഒമ്ബത് മാസത്തിന് ശേഷം സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചെത്തി.എട്ട് ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലേക്ക് പോയ സുനിതാ വില്യംസും ബുച്ചുവിൽമോറുംഅന്താരാഷ്‌ട്ര ബഹിരാകാശനിലയത്തില്‍ കഴിച്ചുകൂട്ടേണ്ടി വന്നത് ഒമ്ബത് മാസക്കാലം.സ്പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകം മെക്സിക്കോ ഉള്‍ക്കടലില്‍ വിജയകരമായി ലാൻഡ് ചെയ്തതോടെ സുനിത വില്യംസ്, ബുച്ച് വില്‍മോർ, നിക്ക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നിവർ ഭൂമി തൊട്ടു. ഇന്ന് പുലർച്ചെ 3.30-ന് ആണ് പേടകം ഉള്‍ക്കടലിലിറങ്ങിയത് .കടലിലേക്ക് പതിച്ചതും സ്പേസ് റിക്കവറി കപ്പല്‍ പേടകത്തിന്റെ അടുത്തേക്ക് എത്തിച്ചേർന്നു. പേടകത്തിനുള്ളിലെ നാല് യാത്രക്കാരെയും കപ്പലിലേക്ക് സുരക്ഷിതമായി മാറ്റി. സ്ട്രെച്ചറിലാണ് അവരെ പേടകത്തിനുള്ളില്‍ നിന്ന് പുറത്തെത്തിച്ചത്. സുനിതയും സംഘവും ഭൂമിയിലെത്തുന്നതിന്റെ തത്സമയ ദൃശ്യങ്ങള്‍ നാസ എക്സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു. നീണ്ട നാളുകള്‍ക്ക് ശേഷം ഭൂമിയിലെത്തിയ സുനിതയും ബുച്ച് വില്‍മോറും നിറഞ്ഞചിരിയോടെ ലോകത്തെ അഭിവാദ്യം ചെയ്തു.ഭൂമിയിലേക്ക് മടങ്ങിയെത്തിയ ഇന്ത്യൻ വംശജയായ സുനിത വില്യംസ് ഉൾപ്പെടെയുള്ള ക്രൂ 9 ബഹിരാകാശയാത്രികർക്ക് അഭിനന്ദനങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രൂ 9 ബഹിരാകാശ യാത്രികരുടെ ധൈര്യത്തെയും നിശ്ചയദാർഢ്യത്തെയും ബഹിരാകാശ പര്യവേക്ഷണത്തിലുള്ള അവരുടെ സംഭാവനയെയും മോദി പ്രശംസിച്ചു.

