സിഡ്നി: 15 പേരുടെ മരണത്തിനിടയായ സിഡ്‌നിയിലെ ബോണ്ടി ബീച്ച് വെടിവയ്‌പ്പ് കേസിൽ പ്രതിയായ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി. 1998 നവംബറിൽ വിദ്യാർത്ഥി വിസയിൽ ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയയാളാണ് സാജിദ് അക്രം. ഹൈദരാബാദിൽ നിന്നാണ് ഇയാൾ ബികോം പാസായത്. പിന്നീട് ഓസ്‌ട്രേലിയയിലെത്തിയ ശേഷം യൂറോപ്യൻ വംശജ വെനേര ഗ്രോസോയെ വിവാഹം ചെയ്‌ത് സ്ഥിരതാമസമായി. ഇവർക്ക് രണ്ട് മക്കളുണ്ട്. ഇതിലൊരാളാണ് മറ്റൊരു പ്രതിയായ നവീദ് അക്രം (24). ഇയാൾ ഓസ്‌ട്രേലിയയിലാണ് ജനിച്ചത്. അതിനാൽ ഓസ്‌ട്രേലിയൻ പൗരനാണ്. 15 പേരാണ് വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടത്. സംഭവമുണ്ടായയുടൻ പൊലീസ് വെടിയേറ്റ് സാജിദ് അക്രം (50) മരിച്ചു. നവീദ് വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്‌സയിലാണ്. ഇരുവരും കഴിഞ്ഞമാസം ഫിലിപ്പൈൻസിൽ സന്ദർശനം നടത്തിയിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
സാജിദ് അക്രത്തിന് നിലവിൽ ഇന്ത്യൻ പാസ്‌പോർട്ടുണ്ട്. വളരെ കുറച്ച് തവണ മാത്രമേ 27 കൊല്ലത്തിനിടെ സാജിദ് ഇന്ത്യയിലേക്ക് വന്നിട്ടുള്ളു. ആറ് തവണയാണ് ഇയാൾ ഇന്ത്യയിൽ വന്നത്. ഇതിൽ അവസാനം വന്നത് 2022ലാണ്. മാതാപിതാക്കളെ കാണാനും, സ്വത്ത് സംബന്ധമായ കാര്യത്തിനും, ചില കുടുംബ ചടങ്ങുകൾക്കും മാത്രമാണ് ഇയാൾ ജന്മനാട്ടിലെത്തിയത്. എന്നാൽ പിതാവ് മരിച്ച സമയത്ത് ഇയാൾ ഇന്ത്യയിൽ എത്തിയില്ല.
വിദ്യാർത്ഥി വിസയിൽ ഓസ്‌ട്രേലിയയിൽ പോകും മുൻപ് ഇയാളുടെ പേരിൽ കേസോ അത്തരം സംഭവങ്ങളോ ഇല്ല.

