ന്യൂഡൽഹി: അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയുടെ താജ്മഹൽ സന്ദർശനം അവസാന നിമിഷം ഔദ്യോഗിക ഇടപെടലിനെ തുടർന്ന് റദ്ദാക്കി. സന്ദർശനം റദ്ദാക്കാനുള്ള നിർദേശം ഡൽഹിയിൽ നിന്നാണ് ലഭിച്ചതെന്ന് ആഗ്ര ഡപ്യൂട്ടി പൊലീസ് കമ്മിഷണർ സോനം കുമാർ പറഞ്ഞു. എന്നാൽ, കാരണം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
താജ്മഹലിലെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ (എഎസ്ഐ) ഉദ്യോഗസ്ഥനും മന്ത്രിയുടെ സന്ദർശനം മാറ്റിവച്ചതായി അറിയിച്ചു. ആറു ദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ചയാണ് താലിബാൻ മന്ത്രി ന്യൂഡൽഹിയിൽ എത്തിയത്. അമീർ ഖാൻ മുത്തഖി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
നാലു വർഷം മുൻപ് താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം ഇന്ത്യ സന്ദർശിക്കുന്ന ആദ്യ മന്ത്രിയാണ് അമീർ മുത്തഖി. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ ഇന്ത്യാ സർക്കാർ ഔപചാരികമായി അംഗീകരിച്ചിട്ടില്ല.

