വാഷിങ്ടൺ: ലോകമെമ്പാടുമുള്ള മഹത്തായ ക്രിസ്ത്യൻ ജനതയെ രക്ഷിക്കാൻ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുകയാണെന്നു പറഞ്ഞ ട്രംപ് നൈജീരിയയെ ആശങ്കപ്പെടുത്തുന്ന രാജ്യമായും വിശേഷിപ്പിച്ചു. ട്രൂത്ത് സോഷ്യലിലായിരുന്നു ട്രംപിന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. മുസ്ലീം, ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിലുള്ള അക്രമങ്ങൾ എടുത്തുപറഞ്ഞ ട്രംപ്, നൈജീരിയയിലെ ക്രിസ്ത്യൻ ന്യൂനപക്ഷത്തെ പീഡിപ്പിക്കുന്നതിന് തീവ്ര ഇസ്ലാമിസ്റ്റുകളെ കുറ്റപ്പെടുത്തുകയും ചെയ്തു.
‘നൈജീരിയയിൽ ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുകയാണ്. ആയിരക്കണക്കിന് ക്രിസ്ത്യാനികൾ കൊല്ലപ്പെടുന്നു. ഈ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികൾ തീവ്ര ഇസ്ലാമിസ്റ്റുകളാണ്. അതിനാൽ ഞാൻ നൈജീരിയയെ ‘പ്രത്യേക ആശങ്കയുള്ള രാജ്യമായി’ പ്രഖ്യാപിക്കുന്നു. എന്നാൽ ഇത് ഏറ്റവും കുറഞ്ഞ നടപടി മാത്രമാണ്. നൈജീരിയയിൽ സംഭവിക്കുന്നത് പോലെ ക്രിസ്ത്യാനികളോ അത്തരം ഏതെങ്കിലും വിഭാഗമോ കൊന്നൊടുക്കപ്പെടുമ്പോൾ, എന്തെങ്കിലും ചെയ്തേ മതിയാകൂ!’ ട്രംപ് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

