ചെന്നൈ: കരൂരിലെ വേലുച്ചാമിപുരത്തുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതരുടെ എല്ലാ ചെലവുകളും ടിവികെ വഹിക്കുമെന്ന് നടനും പാർട്ടി പ്രസിഡന്റുമായ വിജയ്. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതരെ മഹാബലിപുരത്തെ ഹോട്ടലിൽ എത്തിച്ചാണ് വിജയ് കണ്ടത്. അവരുടെ ചികിത്സാ ചെലവുകൾ, വിദ്യാഭ്യാസ ചെലവുകൾ മുതലായവ വഹിക്കുമെന്നാണ് വിജയ് അറിയിച്ചത്. ദുരന്തം ഉണ്ടായി ഒരു മാസം തികയുന്ന ദിവസമാണ് വിജയ് ഇവരെ കണ്ടത്. സെപ്തംബർ 27നായിരുന്ന ദുരന്തം. വിജയ് നയിച്ച റാലി നാമക്കലിൽ നിന്നും കരൂരിൽ എത്തിയപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 41 പേർ മരിച്ചിരുന്നു.
മരിച്ചവരുടെ കുടുംബങ്ങളെ നേരിട്ട് കാണാതിരുന്നതിൽ കടുത്ത വിമർശനം വിജയ് ക്കെതിരെയുണ്ടായിരുന്നു. മഹാബലിപുരത്തെ പൂഞ്ചേരി പ്രദേശത്തെ ഒരു സ്വകാര്യ ഹോട്ടലിൽ ഇന്ന് രാവിലെയാണ് വിജയ് ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതരെ കണ്ടത്.
നേരത്തെ ഈ ഹോട്ടലിൽ വേണ്ട ക്രമീകരണങ്ങൾ പാർട്ടി പ്രവർത്തകർ നടത്തിയിരുന്നു. കരൂരിൽ നിന്നും ബസിലാണ് ഇവരെ എത്തിച്ചത്. അതേ സമയം ചില കുടുംബങ്ങൾ വിജയ് യെ കാണാൻ എത്തിയില്ല.

