അവസാന യാത്ര പറയുന്നതിനായി വി. എസ്. അച്യുതാനന്ദൻ വീണ്ടും സെക്രട്ടേറിയറ്റ് മുറ്റത്തെത്തി. 2011 ൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പടിയിറങ്ങിയ ശേഷം നീണ്ട 14 വർഷങ്ങൾക്ക് ശേഷം. വി. എസിനെ ഹൃദയത്തിലേറ്റിയ ആയിരങ്ങളാണ് തങ്ങളുടെ പ്രിയ നേതാവിന് അന്തിമോപാചാരമർപ്പിക്കാൻ എത്തിക്കൊണ്ടിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം രണ്ടുമണിയോടെ ദേശീയപാതയിലൂടെ ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ആലപ്പുഴ പോലീസ് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനത്തിന് വെക്കും. വൈകിട്ട് മൂന്നുമണിക്ക് വലിയചുടുകാട്ടിൽ സംസ്കരിക്കും.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ടായിരുന്നു വി.എസിന്റെ അന്ത്യം.വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ സർക്കാർ 22 മുതൽ മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ചൊവ്വാഴ്ച പൊതു അവധിയും പ്രഖ്യാപിച്ചു.

