ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനത്തേക്ക് സ്പാനിഷ് ഇതിഹാസ താരം ചാവി ഹെർണാണ്ടസിന്റെ പേരിൽ ലഭിച്ച അപേക്ഷ വ്യാജമാണെന്ന് കണ്ടെത്തിയതിന് പിന്നാലെ അത് പ്രാങ്കാണെന്ന് തെളിഞ്ഞു. ഈ അപേക്ഷ അയച്ചത് തന്നെ ആണെന്ന അവകാശവാദവുമായി ഒരു വിദ്യാർത്ഥി രംഗത്തെത്തി. ഇതിഹാസ താരത്തിന്റെ അപേക്ഷ എ.ഐ.എഫ.്എഫ് സാമ്പത്തിക കാരണങ്ങളാൽ തള്ളിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് ഇപ്പോൾ പുതിയ ട്വിസ്റ്റ് ഉണ്ടായിരിക്കുന്നത്.
വിഐടി വെല്ലൂരിൽ വിദ്യാർഥിയായ പത്തൊൻപതുകാരനാണ്, ചാവിയുടെ അപേക്ഷ അയച്ചത് താനാണെന്നും എഐഎഫ്എഫിനുള്ള പ്രാങ്കായിരുന്നു അതെന്നും വെളിപ്പെടുത്തിയത്. xaviofficialfcb@gmail.com എന്ന പേരിൽ വ്യാജ ഈമെയിൽ ഐഡി സൃഷ്ടിച്ചായിരുന്നു വിദ്യാർഥിയുടെ പ്രാങ്ക്.
‘ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനത്തേക്ക് താൽപര്യമറിയിച്ച് ചാവി ഹെർണാണ്ടസിന്റെ പേരിൽ ഇമെയിൽ തയാറാക്കാ’നുള്ള നിർദ്ദേശം നൽകിയാണ് താരത്തിന്റെ പേരിൽ അപേക്ഷ തയാറാക്കിയതെന്ന് വിദ്യാർഥി വ്യക്തമാക്കി. തുടർന്ന് ജൂലായ് 4, 5 തീയതികളിലായി രണ്ടു തവണ ഈ അപേക്ഷ എഐഎഫ്എഫിന് അയച്ചതായും വിദ്യാർഥി വെളിപ്പെടുത്തി. ചാവിയുടെ പേരിൽ അയച്ച അപേക്ഷയ്ക്കൊപ്പം സിവിയൊന്നും ചേർത്തിരുന്നില്ലെന്നും പത്തൊൻപതുകാരൻ അറിയിച്ചു.

