ആലപ്പുഴ: മഹിള കോൺഗ്രസ് നേതാവ് നൽകിയ പരാതിയിൽ മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായിരുന്ന തോമസ് ഐസക്കിന്റെ പേര് ആലപ്പുഴയിൽ വോട്ടർ പട്ടികയിൽ നിന്ന് നീക്കി. എം.എൽ.എ ഓഫീസിന്റെ വിലാസത്തിൽ ആലപ്പുഴ കിടങ്ങാം പറമ്പ് വാർഡിലെ വോട്ടർ പട്ടികയിലെ 770ാം പേരുകാനായിരുന്നു തോമസ് ഐസക്ക്. മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീലതയുടെ പരാതിയിലാണ് നടപടി. വ്യാഴാഴ്ച നടന്ന ഹിയറിങ്ങിലാണ് വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കാൻ തീരുമാനിച്ചത്. നിലവിൽ തോമസ് ഐസകിന് വോട്ടുള്ളത് തിരുവനന്തപുരം കുറവൻക്കോണത്താണ്.
തദ്ദേശ തെരഞ്ഞെടുപ്പിൻറെ ആരവത്തിലേക്ക് രാഷ്ട്രീയ പാർട്ടികളടക്കം കടന്നിരിക്കെ അന്തിമ വോട്ടർ പട്ടിക ഒക്ടോബർ 25ന് പ്രസിദ്ധീകരിക്കും. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവർക്ക് സവിശേഷ തിരിച്ചറിയൽ നമ്പർ ഉണ്ടാകും. എസ്.ഇ.സി (SEC) എന്ന ഇംഗ്ലീഷ് അക്ഷരങ്ങളും ഒൻപത് അക്കങ്ങളും ചേർന്നതാണ് ഈ നമ്പർ.
നിലവിലെ ഭരണസമിതി കാലാവധി ഡിസംബർ 20വരെയാണ്. ഡിസംബർ 21നാകും പുതിയ ഭരണസമിതികൾ നിലവിൽ വരിക. നവംബർ ഒന്നിന് പുതിയ ഭരണസമിതി നിലവിൽ വരുന്നത് കോവിഡ് കാരണം മാറ്റം വന്നിരുന്നു. ഇനി മുതൽ ഡിസംബറിലാകും ഭരണസമിതികൾ നിലവിൽ വരിക. കരട് വോട്ടർ പട്ടികയിൽ 2,83,12,458 വോട്ടർമാരാണുള്ളത്. 1,33,52, 947 പുരുഷന്മാരും 1,49,59,235 സ്ത്രീകളും 276 ട്രാൻസ്ജെൻഡറുമാണുള്ളത്. ഇതിന് പുറമെ 2087 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്. സംസ്ഥാനത്തെ 941പഞ്ചായത്തുകളിലെ 17,337 വാർഡുകളിലും 87 മുനിസിപ്പാലിറ്റികളിലെ 3240 വാർഡുകളിലും ആറ് കോർപഷേനുകളിലെ 421 വാർഡുകളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുക.

