തിരുവനന്തപുരം: കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചെത്തിയ പദ്മിനി തോമസാണ് ഇത്തവണ പാളയം വാർഡിൽ ബിജെപിക്കായി മത്സരിക്കാൻ ഇറങ്ങുന്നത്. ഏഷ്യൻ ഗെയിംസിൽ രണ്ട് മെഡലുകൾ നേടിയ കായിക താരവും മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും കൂടിയാണ് പദ്മിനി തോമസ്. കോർപ്പറേഷൻ ഭരണം ഇത്തവണ ബിജെപി പിടിച്ചെടുക്കുമെന്ന് അവർ പറഞ്ഞു. കായിക താരങ്ങൾക്ക് ബിജെപി നൽകുന്ന പ്രാധാന്യവും മോദിയുടെ പ്രഭാവവുമാണ് പാർട്ടിയിലേക്ക് തന്നെ അടുപ്പിച്ചത്.
കോൺഗ്രസിലായിരുന്നപ്പോൾ പല വാഗ്ദാനങ്ങളും തന്നിരുന്നെങ്കിലും ഒന്നും പാലിക്കപ്പെട്ടില്ലെന്നും പദ്മിനി തോമസ് കൂട്ടിച്ചേർത്തു.
എല്ലാ സമ്മതിദായകരേയും വീട്ടിലെത്തി കാണുകയാണ് ലക്ഷ്യം. ഇത്തവണ പാളയം വാർഡിൽ വോട്ടുകൾ ധാരാളമായി വർധിച്ചിട്ടുണ്ട്. 2000 കുടുംബങ്ങളും 6000 ത്തോളം സമ്മതിദായകരുമുണ്ട് ഇവിടെ. എല്ലാവരേയും കണ്ട് അവരുടെ പ്രശ്നങ്ങൾ മനസിലാക്കുകയാണ് ചെയ്യുന്നത്. ഞാൻ ഈ നാട്ടുകാരിയാണ്, ഇവിടുത്തെ ജനങ്ങളെ എനിക്ക് നന്നായി അറിയാം.
സ്ഥാനാർഥിത്വം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. പ്രഖ്യാപന വേളയിലാണ് ഞാൻ അറിയുന്നത്. യാതൊരു സൂചനയിൽ പാർട്ടി എനിക്ക് തന്നിരുന്നില്ല. പാളയം വാർഡ് എങ്ങനെയുണ്ടെന്ന് മാത്രം എന്നോട് ചോദിച്ചിരുന്നു. ഇവിടുത്തെ ആൾക്കാർക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും ഞാൻ ഓടിയെത്താറുണ്ട്. എന്നെ സ്നേഹിക്കുന്ന, ഞാൻ സ്നേഹിക്കുന്ന നാട്ടുകാരാണ് ഇവിടെയുള്ളതെന്നും അവർ പറഞ്ഞു.

