കൊച്ചി: അമേരിക്കയുടെ ആക്രമണസാദ്ധ്യതയെ തുടർന്ന് ഇറാൻ കപ്പൽ ഐറിസ് ലവാൻ കൊച്ചിയിലെ ദക്ഷിണ നാവികത്താവളത്തിൽ അഭയംതേടി. ഇറാന്റെ അഭ്യർത്ഥന സ്വീകരിച്ചാണ് ബുധനാഴ്ച കപ്പലിന് ഇടം നൽകിയത്. 183 നാവികർക്ക് ഇന്ത്യൻ നാവികസേനയുടെ സംരക്ഷണത്തിൽ താമസസൗകര്യം ഒരുക്കി. വിശാഖപട്ടണത്തെത്തി മടങ്ങിയ ഐറിസ് ഡെനയെ ശ്രീലങ്കയ്ക്ക് സമീപംവച്ച് അമേരിക്കൽ സേന ടോർപ്പിടോ ഉപയോഗിച്ച് കഴിഞ്ഞദിവസം തകർത്തിരുന്നു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലായിരുന്ന ഐറിസ് ലവാനെയും ആക്രമിക്കുമെന്ന ആശങ്കയിലാണ് ഇറാൻ ഇന്ത്യയോട് ഫെബ്രുവരി 28ന് അഭയം അഭ്യർത്ഥിച്ചതെന്ന് നാവികസേന വക്താവ് പറഞ്ഞു. കപ്പലിന് പ്രത്യേകസുരക്ഷ ഒരുക്കി.
അതേസമയം ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് യു,എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി കുറിപ്പ് പങ്കുവച്ചത്. നിരുപാധികമായി കീഴടങ്ങാതെ ഇറാനുമായി ഒരു ഉടമ്പടിയിലും ഏർപ്പെടില്ല. കീഴടങ്ങിയാൽ ഇറാന്റെ പുനർനിർമ്മാണത്തിന് അമേരിക്ക സഹായിക്കും.
അതിനിടെ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ ഇന്നും ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഇറാന്റെ മിസൈൽ നിർമ്മാണ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന കെർമൻഷായ്ക്ക് ചുറ്റും സ്ഫോടനങ്ങൾ ഉണ്ടായതായി വാർത്താഏജൻസികൾ റിപ്പോർട്ട് ചെയ്തു.
