പറവൂർ: ക്രിമിനൽ കേസുകളിൽ പ്രതികളായി ജയിലിൽ കഴിയുന്ന സിപിഎം നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘവും (എസ്ഐടി) കോടതിയും ഈ നേതാക്കൾക്കെതിരെ അതീവ ഗുരുതര നിരീക്ഷണങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമല അയ്യപ്പന്റെ സ്വർണം മോഷ്ടിച്ചുവെന്ന ഗുരുതരമായ ആരോപണം ഈ നേതാക്കൾക്കെതിരെയുണ്ട്. അയ്യപ്പന്റെ ദ്വാരപാലക ശില്പം കടത്തി ഒരു കോടീശ്വരന് വിറ്റുവെന്നും, അതിന് പകരമായി വ്യാജമായ ചെമ്പ് ശില്പം പ്രതിഷ്ഠിച്ചുവെന്നും ആരോപണമുണ്ട്. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ഹൈക്കോടതിയും സുപ്രീംകോടതിയും അതീവ കർശനമായ ഭാഷയിലാണ് ജാമ്യം നിഷേധിച്ചത്. നിലവിൽ കുറ്റപത്രം സമർപ്പിക്കാത്ത സാങ്കേതിക കാരണത്താൽ മാത്രമാണ് ഇവർ പുറത്തിറങ്ങിയിരിക്കുന്നത്. ഇത്രയും വലിയ കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് കോടതികൾ പോലും സംശയിക്കുന്ന വ്യക്തികളെ പാർട്ടി സംരക്ഷിക്കുന്നത് ജനാധിപത്യത്തിന് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
‘അവരെ എന്തുകൊണ്ടാണ് സിപിഎം സംരക്ഷിക്കുന്നത്. ഇതുപോലെയൊരു കവർച്ച കേസിൽ പ്രതികളായ നേതാക്കൾ ഇപ്പോൾ ജില്ലാ കമ്മിറ്റി അംഗമായിട്ടാണ് ഇരിക്കുന്നത്. സിപിഎം ഇവരെയൊക്കെ പൂർണമായും സംരക്ഷിക്കുകയാണോ? അവർക്കെതിരെ എന്തുകൊണ്ട് അച്ചടക്ക നടപടി സ്വീകരിക്കുന്നില്ല? ഏത് പാർട്ടിയാണെങ്കിലും ഇത്തരം കേസുകളിൽപ്പെട്ട ആളുകൾക്കെതിരായി അപ്പോൾ തന്നെ നടപടി സ്വീകരിക്കും.
ആ ചോദ്യത്തിന് മറുപടി പറയണം’. -സതീശൻ കൂട്ടിച്ചേർത്തു.

