കൊച്ചി: തൃശൂരിൽ വീട്ടിൽ ഉറങ്ങുന്നതിനിടെ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന അനോഷ് നാടിൻ്റെ സ്നേഹം ഏറ്റുവാങ്ങി ആശുപത്രി വിട്ടു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കുട്ടി ഇപ്പോൾ പരസഹായമില്ലാതെ ഭക്ഷണം കഴിക്കാനും നടക്കാനും തുടങ്ങിയതായി ഡോക്ടർമാർ അറിയിച്ചു. അനോഷിൻറെ ശ്വാസനാളത്തിന് ഗുരുതര പരുക്കേറ്റിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. ശ്വാസതടസമടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ പൂർണമായി മാറിയതോടെയാണ് അനോഷ് ആശുപത്രി വിട്ടത്. കഴിഞ്ഞ ഏപ്രിൽ 18ന് ആണ് അനോഷിനും സഹോദരൻ ആൽജോയ്ക്കും പാമ്പ് കടിയേറ്റത്. കടുത്ത മെസി അരാധകനായ അനോഷിന് അർജൻറീനയുടെ ജേഴ്സിയും ഫുട്ബോളും സമ്മാനമായി നൽകിയാണ് ആശുപത്രി ജീവനക്കാർ യാത്രയയപ്പ് നൽകിയത്. പ്രാർഥിച്ച എല്ലാവർക്കും നന്ദിയെന്ന് അനോഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഏപ്രിൽ 18ന് രാത്രി സഹോദരൻ ആൽജോയ്ക്കൊപ്പം (8) വീടിൻറെ ഹാളിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് അനോഷിന് പാമ്പുകടിയേറ്റത്. പാമ്പുകടിയേറ്റ ആൽജോ മരണപ്പെട്ടിരുന്നു. അനോഷിൻറെ കൈവെള്ളയിലാണ് പാമ്പുകടിയേറ്റത്.

