തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ അദാനി-എംഎസ്സി ഓഹരികൈമാറ്റം സർക്കാരിൻറെ അറിവോടെ എന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എങ്ങനെയാണ് സംസ്ഥാന സർക്കാരിൻറെ മുൻകൂട്ടിയുള്ള അനുമതിയോടെ മാത്രം ആലോചിക്കാൻ കഴിയുന്ന കാര്യത്തിൽ അദാനിക്കമ്പനിക്ക് ഇത്ര ധൈര്യത്തിൽ കാര്യങ്ങൾ നീക്കാൻ കഴിഞ്ഞത്. അവിടെയാണ് വ്യക്തത വരേണ്ടതാണെന്ന് പിണറായി പ്രതികരിച്ചു. 25 ശതമാനത്തിൽ കൂടുതൽ ഓഹരി കൈമാറ്റം നടക്കുകയാണെങ്കിൽ സർക്കാരിനെ മുൻകൂറായി അറിയിക്കണമെന്നാണ് ചട്ടം. അദാനിയുടെ നിയമവിരുദ്ധ നീക്കത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
അദാനി പോർട്ട് സെബിക്ക് കൊടുത്ത അപേക്ഷയിൽ ഓഹരി ഇടപാട് നടന്നു കഴിഞ്ഞുവെന്ന് പറയുന്നു. ജൂൺ 29ന് തന്നെ ഒപ്പിട്ടു. കേരള താത്പര്യത്തിന് വിരുദ്ധമായ കാര്യമാണത്. വിഴിഞ്ഞം തുറമുഖം പുതിയ ഉടമയ്ക്ക് വിൽക്കുന്നതിൻറെ ആദ്യപടിയായി ഇതിനെ കാണാം. ഷിപ്പിംഗ് കമ്പനിയായ എംഎസ്സി വിഴിഞ്ഞം തുറമുഖം നിയന്ത്രിക്കുന്ന സാഹചര്യമുണ്ടായാൽ അത് കുത്തകയായി മാറും. അങ്ങനെ വരുമ്പോൾ മറ്റു കമ്പനികളുടെ കപ്പലുകൾ ഇങ്ങോട്ടേക്ക് വരുന്നതിന് തടസമുണ്ടാകും. സംസ്ഥാനത്തിന് ലഭിക്കേണ്ട വരുമാനത്തിലും മാറ്റമുണ്ടാകുമെന്നും പിണറായി പറഞ്ഞു.
അദാനി ഗ്രൂപ്പിൻറെ താത്പര്യത്തിന് വഴങ്ങി കൊടുക്കുന്ന നില ഉണ്ടാകാൻ പാടില്ല. സർക്കാരിൻറെ മുൻകൂർ അനുമതിയോടെ വേണ്ട കാര്യത്തിൽ അദാനി ഗ്രൂപ്പ് ഇത്രയും കാര്യങ്ങൾ ചെയ്യാൻ എങ്ങനെ ധൈര്യപ്പെട്ടു. ഇക്കാര്യത്തിൽ ഒട്ടേറെ സംശയങ്ങളുണ്ട്. എവിടെയോ എന്തോ അസാധാരണ കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
