ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മദ്ധ്യേഷ്യൻ സന്ദർശനത്തിന് തുടക്കമായി. ഉസ്ബക്കിസ്ഥാനും കിർഗിസ് റിപബ്ലിക്കുമാണ് മോദി സന്ദർശിക്കുന്നത്. ഉസ്ബക്കിസ്ഥാനിൽ ഉഭയകക്ഷി ചർച്ചകൾ നടത്തുന്ന മോദി കിർഗിസ്ഥാനിൽ ഷാങ്ഹായ് സഹകരണ സംഘടനയായ എസ്സിഒയുടെ ഉച്ചകോടിയിലും പങ്കെടുക്കും.
ഉസ്ബക് പ്രസിഡന്റ് ഷവ്കത് മിർസിയോയേവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഡിജിറ്റൽ കണക്റ്റിവിറ്റി, ഊർജം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സഹകരണം ചർച്ച ചെയ്യും. മോദിയുടെ നാലാമത്തെ ഉസ്ബക്കിസ്ഥാൻ സന്ദർശനമാണിത്. 31, ഒന്ന് തീയതികളിലാണ് 26-ാമത് ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടി നടക്കുന്നത്.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായുള്ള കൂടിക്കാഴ്ചയ്ക്കും സാദ്ധ്യതയുണ്ട്. ഇന്ത്യ – റഷ്യ തന്ത്രപ്രധാന ബന്ധം, പ്രതിരോധം, ഊർജ്ജ സഹകരണം എന്നിവ ചർച്ചയാകുമെന്നാണ് സൂചന. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
പശ്ചിമേഷ്യൻ സംഘർഷവും ഉച്ചകോടി വിലയിരുത്തും. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫും ഉച്ചകോടിയിൽ പങ്കെടുക്കും. കിർഗിസ്ഥാനിൽ നടക്കുന്ന ആറാമത് വേൾഡ് നോമാഡ് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിലും മോദി പങ്കെടുക്കും.
