തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചേന്തി അനിൽ ഉൾപ്പെടെയുള്ളവർക്കെതിരെ ശ്രീകാര്യം പൊലീസ് കേസെടുത്തു. ചേന്തി ശ്രീ നാരായണ സാംസ്കാരിക നിലയത്തിലെ പരിപാടിയിൽ പങ്കെടുക്കാത്തതിനെ തുടർന്നായിരുന്നു കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. മുഖ്യമന്ത്രിയെ വഴിയിൽ തടയൽ, അസഭ്യം പറച്ചിൽ, അന്യായമായി തടഞ്ഞുവയ്ക്കൽ, ഔദ്യോഗിക പരിപാടി തടസപ്പെടുത്തൽ എന്നീ ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കോണ്‍ഗ്രസ് പ്രാദേശിക പ്രവര്‍ത്തകര്‍ ചേന്തിയില്‍ വെച്ച് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കൈകാണിച്ച് നിര്‍ത്തുകയായിരുന്നു. ചെമ്പഴന്തിയിലേക്ക് പോകുന്നവഴിയാണ് വാഹനം തടഞ്ഞു നിര്‍ത്തിയത്.
മുഖ്യമന്ത്രിയോട് പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയെന്ന് പൊലീസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടി ലിസ്റ്റില്‍ ചേന്തിയിലെ പരിപാടി ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി നേരത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഉറപ്പു നല്‍കിയതായാണ് സംഘാടകര്‍ പറയുന്നത്. അവസാന നിമിഷം പരിപാടിയില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. എല്ലാ വര്‍ഷങ്ങളിലും ചെമ്പഴന്തിയില്‍ എത്തുന്ന മുഖ്യമന്ത്രിമാര്‍ ശ്രീനാരായണ സാംസ്‌കാരിക നിലയത്തിലെ പരിപാടിയില്‍ പങ്കെടുക്കാറുണ്ട്.
മുഖ്യമന്ത്രി പങ്കെടുക്കാത്തതിനെ തുടര്‍ന്ന് സംഘാടകര്‍ പരിപാടി ബഹിഷ്‌കരിക്കുകയും ചെയ്തു. ഉള്ളൂരില്‍ കല്യാണത്തിന് പങ്കെടുത്ത മുഖ്യമന്ത്രി ചേന്തിയിലെ പരിപാടിക്ക് എത്തിയില്ലെന്നാണ് ആരോപണം.