ജീവിതം മുഴുവൻ ഒരു പോരാട്ടമാക്കി മാറ്റിയ മനുഷ്യനാണ് വിഎസ് എന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം. എ. ബേബി പറഞ്ഞു. ചെങ്കൊടി പ്രസ്ഥാനത്തിന്റെ കൊടിക്കീഴിൽ നടത്തിയ സമരപോരാട്ടങ്ങളിലൂടെയാണെന്ന് ഇത്തരത്തിലുള്ളൊരു വിഎസ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. വിഎസിന്റെ സംസ്കാര ചടങ്ങുകൾക്ക് പിന്നാലെ വലിയ ചുടുകാടിൽ നടന്ന അനുസ്മരണ യോഗത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അധ്യക്ഷനായി.വി എസ് അടിമകളെപ്പോലെ ജീവിച്ച കർഷകത്തൊഴിലാളികളെ മനുഷ്യരാക്കി മാറ്റി. അങ്ങനെ കർഷകത്തൊഴിലാളികളെ ചെങ്കൊടി പ്രസ്ഥാനത്തിന്റെ അടിസ്ഥാനമാക്കിയത് വിഎസാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളും അപവാദ പ്രചരണങ്ങളും എത്ര നിരർത്ഥകമെന്നത് ഈ സമയം മനസിലാക്കാം. വിഎസ് തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ സൃഷ്ടിയെന്ന് ഓർമ്മിക്കണമെന്നും എം. എ. ബേബി പറഞ്ഞു.
ആധുനിക കേരളത്തെ സൃഷ്ടിച്ചെടുത്ത അനേകം മഹാരഥന്മാരിൽ ഒരാളാണ് വിഎസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.കേരളത്തിന്റെ പ്രതിപക്ഷ നേതൃസ്ഥാനത്ത് അദ്ദേഹത്തിൻ്റെ പ്രവർത്തനം കേരളം സജീവമായി ചർച്ച ചെയ്തെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

