തിരുവനന്തപുരം: ബി.അശോകിനെ കൃഷിവകുപ്പിൽനിന്ന് മാറ്റി സർക്കാർ. കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ അശോകിനെ പഴ്സനൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി സ്ഥലം മാറ്റി. സെപ്റ്റംബർ 17 മുതലാണ് സ്ഥലംമാറ്റം നിലവിൽ വരുന്നത്. അശോകിനെ കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ ചെയർമാനായി സ്ഥലം മാറ്റിയ സർക്കാർ നടപടി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തതിനു പിന്നാലെ അദ്ദേഹം അവധി അവസാനിപ്പിച്ച് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റിരുന്നു. ദിവസങ്ങൾക്കുള്ളിലാണ് അശോകിനെ വീണ്ടും സ്ഥലം മാറ്റിയിരിക്കുന്നത്. അശോകിനു പകരം കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയോഗിച്ച ടിങ്കു ബിശ്വാളിനെ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും നിയമിച്ചു.
കേര പദ്ധതിക്കായി കൃഷി വകുപ്പിനു ലോക ബാങ്ക് അനുവദിച്ച ഫണ്ട് വകമാറ്റിയതുമായി ബന്ധപ്പെട്ട രേഖ മാധ്യമങ്ങൾക്ക് ലഭിച്ചതിൽ വിവാദമുണ്ടായിരുന്നു. വിവരം ചോർന്നത് എങ്ങനെയാണെന്ന് അന്വേഷിക്കാൻ അശോകിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ കൃഷി വകുപ്പിലെ രേഖ മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ട് ശേഖരിച്ചതെങ്ങനെയെന്ന് അശോക് റിപ്പോർട്ടിൽ ചോദിച്ചിരുന്നു.

