ന്യൂഡൽഹി: ജയ്ഷെ മുഹമ്മദ്, ലഷ്കറെ തൊയ്ബ സംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ യുഎപിഎ പ്രകാരം ‘ഭീകരവാദികൾ’ ആയി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഭീകരവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിലൂടെ അവരുടെ സാമ്പത്തിക ഇടപാടുകൾ തടയാനും ആയുധ വിൽപ്പനയിൽ നിയന്ത്രണം ഏർപ്പെടുത്താനും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കഴിയും. 2019-ൽ, വ്യക്തിഗത ഭീകരവാദി പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി ഭീകരവിരുദ്ധ നിയമം ഭേദഗതി ചെയ്തിരുന്നു. ഭേദഗതിക്ക് മുമ്പ്, ഗ്രൂപ്പുകളെ മാത്രമേ ഭീകര സംഘടനകളായി പട്ടികപ്പെടുത്താൻ കഴിഞ്ഞിരുന്നുള്ളൂ.
ജമ്മു കശ്മീരിലെ സുരക്ഷാ സേനയ്ക്കെതിരായ ആക്രമണങ്ങളിൽ ഉൾപ്പെട്ടവരുൾപ്പെടെയുള്ളവരാണ് പട്ടികയിലുള്ള 23 പേർ. ഇതോടെ ഭീകരവാദികളുടെ പട്ടിക 80 ആയി. ജയ്ഷെ മുഹമ്മദ് ഭീകരരായ മസൂദ് ഇല്യാസ് കാശ്മീരി, മുഹമ്മദ് മുസദ്വിഖ് എന്ന ഡോക്ടർ, മുഫ്തി മുഹമ്മദ് അസ്ഗർ ഖാൻ എന്ന അബു സാദ്, ഹഫിസ് അബ്ദുൾ ഷക്കൂർ എന്ന കാരി സറാർ, അബ്ദുല്ല ജിഹാദി, ഗുലാം ഫരീദ്, മൗലാന ഇമാംദുള്ള മക്കി, വസീം നൂറ് ജാട്ട് എന്നിവരെയാണ് പട്ടികയിൽ ചേർത്തിരിക്കുന്നത്.
