ബാലസോർ : ഒഡിഷ ട്രെയിൻ അപകടത്തിൽ സിബിഐ അന്വേഷണം വേണമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ്. സിബിഐ അന്വേഷണത്തിന് റെയിൽവേ ബോർഡ് ശുപാർശ ചെയ്തെന്നും അദ്ദേഹം അറിയിച്ചു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയെന്നും റെയിൽവേ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.
ട്രാക്കുമായി ബന്ധപ്പെട്ട ജോലികളും ഓവർഹെഡ് വയറിങ് ജോലികളും നടക്കുന്നുണ്ട്. അപകടത്തിൽ പരിക്കേറ്റവർക്ക് ആശുപത്രികളിൽ ചികിത്സ നൽകുന്നുണ്ട്, അശ്വനി വൈഷ്‌ണവ് അറിയിച്ചു.
ട്രെയിൻ ദുരന്തത്തിൽ സിഗ്നൽ സംവിധാനങ്ങളിൽ പ്രശ്‌നമുണ്ടായിട്ടുണ്ടെന്നാണ് റെയിൽവേയുടെ പ്രാഥമിക നിഗമനം.”പ്രാഥമിക കണ്ടെത്തലുകൾ അനുസരിച്ച് സിഗ്നലിങിന് പ്രശ്‌നമുണ്ടായിരുന്നു. റെയിൽവെ സേഫ്റ്റി കമ്മീഷണറുടെ സമ്പൂർണ റിപ്പോർട്ടിന് വേണ്ടി കാത്തിരിക്കുകയാണ്. കോറമണ്ഡൽ എക്‌സ്പ്രസ് മാത്രമാണ് പാളം തെറ്റിയത്. അപകടം നടന്ന സമയത്ത് ട്രെയിനിന്റെ വേഗം 128 കിലോമീറ്റർ ആയിരുന്നു”, റെയിൽവെ ബോർഡ് അംഗം ജയ വർമ സിൻഹ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
കോറമണ്ഡൽ എക്‌സ്പ്രസിന്റെ കോച്ചുകൾ മൂന്നാമത്തെ പാളത്തിലേക്ക് “തെറിച്ചു വീണു. ഇതാണ് അപകടത്തിന്റെ വ്യാപ്തി കൂടാൻ കാരണം. കോറമണ്ഡൽ എക്‌സപ്രസിന്റെ ബോഗികൾ യശ്വന്ത്പുർ എക്‌സ്പ്രസിന്റെ അവസാനത്തെ രണ്ട് ബോഗികളിലാണ് ഇടിച്ചത്. ഈ സമയം യശ്വന്ത്പുർ എക്‌സ്പ്രസിന്റെ വേഗന 126 കിലോമീറ്റർ ആയിരുന്നു”, ജയ വ്യക്തമാക്കി.