മലയാളി നഴ്സിനെയും കുട്ടികളെയും കൊന്ന സംഭവം, ഭ‍‍‍ർത്താവിന് 40 വർഷം തടവ് ശിക്ഷ.

  • Home-FINAL
  • Business & Strategy
  • മലയാളി നഴ്സിനെയും കുട്ടികളെയും കൊന്ന സംഭവം, ഭ‍‍‍ർത്താവിന് 40 വർഷം തടവ് ശിക്ഷ.

മലയാളി നഴ്സിനെയും കുട്ടികളെയും കൊന്ന സംഭവം, ഭ‍‍‍ർത്താവിന് 40 വർഷം തടവ് ശിക്ഷ.


മലയാളി നഴ്സും രണ്ടു മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവിന് 40 വർഷം തടവ്. കണ്ണൂർ പടിയൂർ കൊമ്പൻപാറയിലെ ചെലേവാലൻ സാജു (52) വിനെ നോർത്താംപ്ടൺഷെയർ കോടതിയാണ് ശിക്ഷിച്ചത്. 40 വർഷത്തെ പരമാവധി ശിക്ഷതന്നെയാണ് പ്രതിക്ക് നൽകിയത്. കഴിഞ്ഞവർഷം ഡിസംബർ ഒമ്പതിനായിരുന്നു ഭാര്യ അഞ്ജുവിനെയും മക്കളായ ജീവ (6) ജാൻവി (4) എന്നിവരെയും ഇയാൾ കൊലചെയ്തത്. അന്നുതന്നെ അറസ്റ്റിലായ പ്രതിയെ വിചാരണ തീരും വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ സൂക്ഷിക്കാൻ നേരത്തെ നോർത്താംപ്ടൺഷെയർ ക്രൗൺ കോടതി ഉത്തരവിട്ടിരുന്നു. കേസിൽ കഴിഞ്ഞ ഏപ്രിലിൽ സാജു കുറ്റം സമ്മതിച്ചിരുന്നു. നോർത്താംപ്ടണിലെ കെറ്ററിങ്ങിലുള്ള വീട്ടിൽവെച്ചായിരുന്നു സാജു മൂന്നുപേരേയും ആക്രമിച്ചത്. അഞ്ജു സംഭവസ്ഥലത്തുവെച്ചും മക്കൾ പിന്നീട് ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. മൂന്നുപേരും ശ്വാസംമുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സാജുവിന്റെ പേരിൽ നേരത്തെ മറ്റൊരു കേസും ഇല്ലാത്ത സാഹചര്യത്തിൽ കൊലപാതകമാണെങ്കിലും ജാമ്യം കിട്ടിയേക്കുമോ എന്ന ആശങ്ക പലരും പങ്കുവച്ചിരുന്നു. എന്നാൽ കേസിന്റെ ഗൗരവം പരിഗണിച്ച് കോടതി വിചാരണ തീരുംവരെ ജാമ്യം അനുവദിച്ചിരുന്നില്ല. അപൂർവങ്ങളിൽ അപൂർവമായ ഒരു കേസിൽ മലയാളിയായ ഒരാൾ യുകെയിൽ ശിക്ഷിക്കപ്പെടുന്നത് ഇത് ആദ്യമാണ്. രണ്ടിൽ കൂടുതൽ ആളുകൾ കൊല്ലപ്പെടുന്ന കേസിൽ പരമാവധി ശിക്ഷതന്നെ നൽകുന്ന രീതി പിന്തുടർന്നാണ് ഈ കേസിലും കോടതി ശിക്ഷ വിധിച്ചത്.

വധശിക്ഷയ്ക്കു സമാനമായ രീതിയിലുള്ള തടലവുശിക്ഷയാണ് ഇത്. കൊല്ലപ്പെട്ട രണ്ടുപേർ കുട്ടികളായത് ശിക്ഷയുടെ കാഠിന്യം ഇരട്ടിപ്പിക്കാൻ ഇടയാക്കി. അഞ്ജുവിന് വിവാഹേതരബന്ധമുണ്ടെന്ന സംശയത്തിൽ മദ്യലഹരിയിൽ കൊലനടത്തുകയായിരുന്നെന്നാണ് സാജുവിന്റെ മൊഴി. അഞ്ജുവിനെക്കൊന്ന് നാലുമണിക്കൂർ ആലോചിച്ചശേഷമാണ് കുട്ടികളെ കൊന്നത്. പ്രതിക്കുവേണ്ടി സർക്കാർ അഭിഭാഷകൻ കോടതിയിൽ ഹാജരായിരുന്നു. വൃദ്ധയായ മാതാവ് നാട്ടിലെ വീട്ടിൽ ഒറ്റയ്ക്കാണെന്നും വീട്ടിലെ ചുമതലകൾ വഹിക്കുന്ന ഏകമകൻ എന്ന നിലയിൽ കുറഞ്ഞശിക്ഷ നൽകണം എന്നും മാത്രമാണ് സർക്കാർ അഭിഭാഷകൻ എതിർവാദം ഉന്നയിച്ചത്. 2012-ലായിരുന്നു അഞ്ജുവിന്റെയും സാജുവിന്റെയും പ്രണയവിവാഹം. 2021-ലാണ് ഇരുവരും യുകെയിൽ താമസത്തിനെത്തിയത്. കെറ്ററിങ്ങിലെ ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു സാജുവിന് ജോലി.

Leave A Comment