മണിപ്പൂർ സ൦ഭവത്തിൽ ഒരാൾ അറസ്റ്റിൽ;രാജ്യം ലജ്ജിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

  • Home-FINAL
  • Business & Strategy
  • മണിപ്പൂർ സ൦ഭവത്തിൽ ഒരാൾ അറസ്റ്റിൽ;രാജ്യം ലജ്ജിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

മണിപ്പൂർ സ൦ഭവത്തിൽ ഒരാൾ അറസ്റ്റിൽ;രാജ്യം ലജ്ജിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി


ന്യൂഡൽഹി : മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിയ സംഭവത്തിൽ ലജ്ജിച്ച് രാജ്യം. വ്യാപകമായ പ്രതിഷേധമാണ് വീഡിയോ പ്രചരിച്ചതിനു പിന്നാലെ രാജ്യവ്യാപകമായി ഉയർന്നത്. സാധാരണക്കാർ മുതൽ സിനിമാ താരങ്ങളും രാഷ്ട്രീയ-സാംസ്കാരിക നേതാക്കളുമെല്ലാം കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. രാജ്യവ്യാപക പ്രതിഷേധം അലയടിച്ചതിനു പിന്നാലെ സംഭവത്തിൽ ഒരു അറസ്റ്റും ഇതിനകമുണ്ടായി. ഖുരീം ഹീറോ ദാസ് എന്നയാളാണ് അറസ്റ്റിലായത്. മുഖ്യപ്രതിയാണ് അറസ്റ്റിലായതെന്നാണ് സൂചന.

കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ കൊലപാതകം ഉൾപ്പെടെ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തത്. മെയ് നാലിനാണു ഒരു സമുദായത്തിലെ പുരുഷൻമാർ മറ്റൊരു സമുദായത്തിലെ രണ്ട് സ്ത്രീകളെ റോഡിലൂടെ നഗ്നരായി നടത്തിക്കുകയും അവരെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നത് ജൂലൈ 19 നാണ് .മണിപ്പൂരിൽ മെയ്‌തികളും കൂക്കികളും തമ്മിൽ സംഘർഷവും സംഘട്ടനവും ആരംഭിച്ചത് മെയ് 3 നാണ് . പോലീസും സൈന്യവും ഇടപെട്ടിട്ടും ഇപ്പോഴും സംഘർഷം തുടരുകയാണ്. 140 പേർ ഇതിനകം മരിച്ചതായാണ് കണക്ക് , നിരവധി വീടുകളും ആരാധനാലയങ്ങളും കത്തിച്ചു. പരിക്കേറ്റു നൂറു കണക്കിന് ആളുകൾ ആശുപത്രിയിലാണ്.

വീഡിയോ പ്രചരിച്ചതിനു പിന്നാലെ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു. സംഭവത്തിൽ അടിയന്തര നടപടിയെടുക്കാൻ സർക്കാരിന് ചീഫ് ജസ്റ്റിസ് ഡി .വൈ ചന്ദ്രചൂഢ് നിർദേശം നൽകി. അംഗീകരിക്കാനാകാത്ത സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും വർഗീയ സംഘർഷം വളർത്താൻ സ്ത്രീകളെ ചൂഷണം ചെയ്യുന്നത് ഭരണഘടനയ്ക്കെതിരായ ഏറ്റവും ഗുരുതരമായ രൂപമാണെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.നടപടിയെടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ കോടതിക്ക് ഇടപെടേണ്ടി വരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ജനാധിപത്യത്തിലും ഭരണഘടനാപരമായും തീർത്തും അംഗീകരിക്കാനാകാത്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

മണിപ്പുർ സംഘർഷം ആരംഭിച്ച ശേഷം ഇതുവരെ മിണ്ടാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു.

Leave A Comment