ദുബൈ: കുട്ടികൾക്ക് ടിക്കറ്റെടുക്കുന്നതിന് എയർ ഇന്ത്യ എക്സ്പ്രസ് ഏർപെടുത്തിയിരുന്ന നിരക്കിളവ് ഒഴിവാക്കുന്നുവെന്ന് സംശയം. എയർ ഇന്ത്യ എക്സ്പ്രസിന്റെ പരിഷ്കരിച്ച വെബ്സൈറ്റിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരേ നിരക്കാണ് കാണിക്കുന്നത്. സ്വകാര്യവത്കരണത്തിന് ശേഷമുള്ള പതിയ പരിഷ്കരണമാണ് ഇതെന്ന് സംശയിക്കുന്നു. ഈ പരിഷ്കാരം പ്രാബല്യത്തിലായാൽ പ്രവാസി കുടുംബങ്ങൾക്ക് ലഭിച്ചിരുന്ന നേരിയ നിരക്കിളവും ഇല്ലാതാവും.
ബജറ്റ് കാരിയറുകളിൽ എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് കുട്ടികൾക്ക് നിരക്കിളവ് നൽകിയിരുന്നത്. മുതിർന്നവരുടെ ടിക്കറ്റിനേക്കാൾ 10 ശതമാനത്തോളം ഇളവ് കുട്ടികളുടെ ടിക്കറ്റിന് ലഭിച്ചിരുന്നു. എന്നാൽ, ചൊവ്വാഴ്ച ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് കുട്ടികൾക്കും മുതിർന്നവർക്കും ഒരേ നിരക്ക് അടക്കേണ്ടി വന്നു. എയർ ഇന്ത്യ എക്സ്പ്രസും എയർ ഏഷ്യയും ലയിപ്പിക്കുന്നതിന്‍റെ ഭാഗമായി രണ്ട് ദിവസമായി സിസ്റ്റത്തിൽ പരിഷ്കാരങ്ങൾ നടക്കുന്നുണ്ട്
നിലവിലെ റാഡിക്സ് സിസ്റ്റത്തിൽ നിന്ന് നാവിറ്റയർ സിസ്റ്റത്തിലേക്ക് മാറ്റുന്നു എന്നാണ് അധികൃതർ അറിയിച്ചത്. യാത്രക്കാർക്ക് കൂടുതൽ ഉപകാരപ്രദമായിരിക്കും പുതിയ സംവിധാനം എന്നും അറിയിച്ചിരുന്നു. എന്നാൽ, ചൊവ്വാഴ്ച പരിഷ്കാരങ്ങളോടെ വെബ്സൈറ്റ് ലോഞ്ച് ചെയ്തപ്പോൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരേ നിരക്കാണ് കാണിക്കുന്നത്.
മൂന്നും നാലും കുട്ടികളുള്ള കുടുംബങ്ങൾക്ക് ഏറെ ആശ്വാസകരമാണ് എയർ ഇന്ത്യയുടെ ചൈൽഡ് ഫെയർ സംവിധാനം. യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് പോകുന്നവർക്ക് 100-200 ദിർഹമിലേറെ ഒരു കുട്ടിക്ക് ലാഭമുണ്ടായിരുന്നു. ഈ സംവിധാനം നിലച്ചാൽ പ്രവാസികൾക്ക് വൻ തിരിച്ചടിയാകും.കഴിഞ്ഞ ദിവസം ദുബൈ, ഷാർജ വിമാനത്താവളങ്ങളിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ സർവീസുകൾ അവസാനിപ്പിച്ചിരുന്നു. ഇതോടെ ആഴ്ചയിൽ 2200 സീറ്റിന്‍റെ കുറവാണുണ്ടായത്. ഈ വേനൽക്കാല ഷെഡ്യുളിൽ കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യയുടെ ഈ സർവീസുകളടക്കം നിരവധി സർവീസുകൾ നിർത്തലാക്കിയിട്ടുണ്ട്. ദുബൈയിൽനിന്ന് മുംബൈ, ഡൽഹി, ഗോവ, ഇൻഡോർ എന്നീ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്‍റെയും ഏതാനും സർവീസുകളും നിർത്തലാക്കിയിരുന്നു.