കടൽ മാർഗവും തുറമുഖ പ്രദേശം വളഞ്ഞു;സമരം ശക്തമാക്കി മത്സ്യത്തൊഴിലാളികൾ.

  • Home-FINAL
  • Kerala
  • കടൽ മാർഗവും തുറമുഖ പ്രദേശം വളഞ്ഞു;സമരം ശക്തമാക്കി മത്സ്യത്തൊഴിലാളികൾ.

കടൽ മാർഗവും തുറമുഖ പ്രദേശം വളഞ്ഞു;സമരം ശക്തമാക്കി മത്സ്യത്തൊഴിലാളികൾ.


വിഴിഞ്ഞം തുറമുഖത്തിനെതിരായ മത്സ്യത്തൊഴിലാളി സമരം ഏഴാം ദിനം കൂടുതൽ ശക്തം. പൂന്തുറ, ചെറിയതുറ, സെന്റ് സെവ്യേഴ്സ്, ചെറുവെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിൽ സമരക്കാര്‍ കരമാ‍ഗവും കടൽ മാ‍ഗവും തുറമുഖ പദ്ധതി പ്രദേശം വളഞ്ഞു. തുറമുഖ നിർമാണമേഖലയിലേക്കുള്ള പ്രധാന കവാടത്തിന്റെ പൂട്ട് തകർത്ത സമരക്കാർ പ്രദേശത്തേക്ക് അതിക്രമിച്ച് കയറി. സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘം പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തള്ളിമാറ്റി എല്ലാ ഗേറ്റുകളും മറികടന്ന് പദ്ധതി പ്രദേശത്ത് കടന്നു പ്രതിഷേധിച്ചു. സമരക്കാരിൽ ഒരു സംഘം കടൽ മാര്‍ഗവും നിർമ്മാണ സ്ഥലത്തേക്കെത്തി പ്രദേശം വളഞ്ഞു പ്രതിഷേധിച്ചു.

സമരക്കാരെ തടയാതിരുന്ന പോലീസ് സംയമനം പാലിക്കുകയാണ്. ഇതിനിടെ നൂറ് കണക്കിന് സമരക്കാർ വള്ളങ്ങളിലും തുറമുഖപ്രദേശത്ത് എത്തി. ബോട്ടുകളിലും വള്ളങ്ങളിലും തുറമുഖ നിർമാണമേഖലയിലേക്ക് മത്സ്യത്തൊഴിലാളികൾ നീങ്ങുകയാണ്. തുറമുഖ നിർമാണ മേഖലയിൽ പ്രതിഷേധിക്കുകയാണ് ലക്ഷ്യം. മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതു വരെ പിന്നോട്ടു പോകില്ലെന്നും വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ സമരത്തിലേക്കു നീങ്ങുമെന്നും സമരസമിതി അറിയിച്ചു. രാപകൽ ഉപരോധ സമരത്തിൽ ഇന്നലെ പ്രാർഥനാദിനമായി ആചരിച്ചു. കഴിഞ്ഞ ദിവസം മന്ത്രിതല ചർച്ചയിൽ സമവായ നീക്കങ്ങളിലേക്ക് കടന്നെങ്കിലും ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കുന്നതിനായുള്ള സമ്മർദ്ദം ശക്തമാക്കാനാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ തീരുമാനം.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ച് കരയും കടലും ശാസ്ത്രീയ പഠനം നടത്തിയ ശേഷം മാത്രം നിര്‍മ്മാണം പുനരാംരംഭിക്കുക. മണ്ണെണ്ണെ സബ്സിഡി അനുവദിക്കുക, മത്സ്യത്തൊഴിലാളികള്‍ കൃത്യമായ നഷ്ടപരിഹാരം നല്‍കുക തുടങ്ങി തങ്ങളുന്നയിച്ച ഏഴ് ഇനം ആവശ്യങ്ങളും അംഗീകരിക്കണമെന്നും അതുവരെ സമരം തുടരുമെന്നും ലത്തീന്‍ അതിരൂപത അറിയിച്ചു. കഴിഞ്ഞ 16-ാം തിയതിയാണ് അദാനിയുടെ വിഴിഞ്ഞം തുറമുഖം ഉപരോധിച്ച് സമരം ശക്തമാക്കിയത്. അതിനും ഏതാണ്ട് ഒരു മാസം മുമ്പ് തന്നെ സമരം തുടങ്ങിയിരുന്നെങ്കിലും സര്‍ക്കാര്‍ തിരിഞ്ഞ് നോക്കിയില്ലെന്ന് ലത്തീന്‍ അതിരൂപത ആരോപിച്ചു.

Leave A Comment