ടി പി രാജീവൻ അന്തരിച്ചു.

ടി പി രാജീവൻ അന്തരിച്ചു.


കോഴിക്കോട്: പ്രശസ്ത കവിയും നോവലിസ്റ്റുമായ ടി പി രാജീവൻ(63) അന്തരിച്ചു. വൃക്ക-കരൾ രോഗത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. മലയാള സാഹിത്യത്തിലെ ഉത്തരാധുനിക കവികളിൽ പ്രമുഖനാണ് ടി പി രാജീവൻ. കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കമുള്ള നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. ആധുനികതയുടെ വിച്ഛേദം സമർത്ഥമായി പ്രകടിപ്പിച്ച കവിയാണു രാജീവൻ. അതു പിന്നീട് വന്ന പുതുകവികൾക്ക് വലിയ പ്രചോദനമായി. മലയാളത്തിലും ഇം​ഗ്ലീഷിലുമായി നിരവധി കവിതകൾ രചിച്ചിട്ടുണ്ട്. ‘ദി ഹിന്ദു’ പത്രത്തിൽ സ്ഥിരമായി സാഹിത്യ നിരൂപണം എഴുതിയിരുന്നു. അദ്ദേഹത്തിന്റെ വിവിധ കവിതകൾ ഇം​ഗ്ലീഷ് കൂടാതെ മറ്റു ഭാഷകളിലേക്കും തർജ്ജമ ചെയ്തിരുന്നു. തച്ചംപൊയിൽ രാജീവൻ എന്ന പേരിലാണ് ഇംഗ്ലീഷിൽ കവിതകളും ലേഖനങ്ങളും എഴുതിയിരുന്നത്.

1959-ൽ കോഴിക്കോട് പാലേരിയിലാണ് ടി പി രാജീവന്റെ ജനനം. അമ്മയുടെ നാടായ കോട്ടൂരിലും അച്ഛൻറെ നാടായ പാലേരിയിലുമായിരുന്നു ബാല്യം. പാലേരിയുമായി ബന്ധപ്പെട്ടായിരുന്നു ‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിൻറെ കഥ’ എന്ന ആദ്യ നോവൽ എഴുതിയത്. അമ്മയുടെ നാടായ കോട്ടൂരുമായി ബന്ധപ്പെട്ട നോവൽ ആയിരുന്നു ‘കെടിഎൻ കോട്ടൂർ’ എന്ന നോവൽ. ഈ രണ്ടു നോവലുകളും പിന്നീട് രഞ്ജിത്ത് സിനിമയാക്കിയിരുന്നു. കെടിഎൻ കോട്ടൂർ എന്ന നോവൽ ‘ഞാൻ’ എന്ന പേരിലാണ് സിനിമയായി പുറത്തിറങ്ങിയത്.

ഇംഗ്ലീഷ് സാഹിത്യത്തിൽ ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ നിന്ന് എംഎ ബിരുദം നേടി. കുറച്ചുകാലം ഡൽഹിയിൽ പത്ര പ്രവർത്തകനായി പ്രവർത്തിച്ചു. വാതിൽ, രാഷ്ട്രതന്ത്രം, കോരിത്തരിച്ച നാൾ എന്നിവ അദ്ദേഹത്തിന്റെ മലയാള കവിതകളാണ്. കണ്ണകി, തേഡ് വേൾഡ് എന്നിവ ടി പി രാജീവന്റെ ഇം​ഗ്ലീഷ് കവിത സമാഹാരങ്ങളാണ്. 2014 ‘കെടിഎൻ കോട്ടൂർ എഴുത്തും ജീവിതവും’ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു.

Leave A Comment