ന്യൂഡൽഹി :ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ 30 അധിക ബോയിങ് വിമാനങ്ങൾ കൂടി വാങ്ങാൻ ഓർഡർ നൽകി. ഇതിൽ 20 ബോയിങ് 737-8 വിമാനങ്ങളും 10 ബോയിങ് 737-10 വിമാനങ്ങളും ഉൾപ്പെടും. 2023-ൽ 220 വിമാനങ്ങൾക്ക് എയർ ഇന്ത്യ ഓർഡർ നൽകിയിരുന്നു. ഇതടക്കം എയർ ഇന്ത്യ ബോയിങിന് നൽകിയ ആകെ വിമാന ഓർഡർ 250 ആയി.
അതേസമയം, ആഗോള വിപുലീകരണ ലക്ഷ്യത്തിന്റെ ഭാഗമായി എയർ ഇന്ത്യ, നിലവിൽ ഓർഡർ ചെയ്തിരുന്ന 15 എയർബസ് A321neo വിമാനങ്ങളെ ദീർഘദൂര സർവീസിനുള്ള A321XLR (എക്സ്ട്രാ ലോങ് റേഞ്ച്) വകഭേദങ്ങളാക്കി മാറ്റാനും തീരുമാനിച്ചു. 2023-ൽ നൽകിയ വൻ എയർബസ് ഓർഡറിന്റെയും 2024-ലെ അധിക ഓർഡറുകളുടെയും ഭാഗമായാണ് ഈ മാറ്റം. ഈ കരാറിൽ 50 ട്വിൻ-ഐൽ A350 വിമാനങ്ങളും 300 സിംഗിൾ-ഐൽ A320 കുടുംബ വിമാനങ്ങളും ഉൾപ്പെടുന്നു.
300 സിംഗിൾ-ഐൽ വിമാനങ്ങളിൽ 210 എണ്ണം A321neo ആയിരുന്നു. ഇതിൽ 15 വിമാനങ്ങളാണ് A321XLR ആയി മാറ്റുന്നത്. ശേഷിക്കുന്ന 90 A320neo വിമാനങ്ങൾ മുൻകൂട്ടി നിശ്ചയിച്ചതുപോലെ തന്നെ തുടരും. A321XLR വിമാനങ്ങൾ 2029–30 കാലയളവിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഇതിനിടെ, ബോയിങ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും യാത്രാവിമാന ഗതാഗതം അടുത്ത 20 വർഷത്തിനിടെ ശരാശരി 7 ശതമാനം വളർച്ച കൈവരിക്കും. മധ്യവർഗ്ഗത്തിന്റെ വളർച്ച, സാമ്പത്തിക പുരോഗതി, വിമാനത്താവള വികസനം, കണക്റ്റിവിറ്റി നിക്ഷേപങ്ങൾ എന്നിവയാണ് ഇതിന് പിന്നിലെ പ്രധാന ഘടകങ്ങൾ.
എയർ ഇന്ത്യ ബോയിങ് ഗ്ലോബൽ സർവീസസുമായി ബഹുവർഷ കരാറും ഒപ്പുവച്ചു. ബോയിങ് 787 ഫ്ലീറ്റിനായുള്ള കോംപോണന്റ് സർവീസ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ ധാരണാപത്രം. നിലവിലുള്ളതും ഓർഡർ ചെയ്തതുമായ എല്ലാ 787 വിമാനങ്ങളും ഇതിന്റെ പരിധിയിൽ വരും.
ഹൈദരാബാദിൽ നടന്ന ‘വിംഗ്സ് ഇന്ത്യ 2026’ എന്ന ഏഷ്യയിലെ പ്രമുഖ സിവിൽ ഏവിയേഷൻ പരിപാടിയുടെ ഭാഗമായാണ് ഈ പ്രഖ്യാപനങ്ങൾ നടന്നത്.

