തൊടുപുഴ: എഐസിസിയുടെ അനുമതിയോടു കൂടിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
എഐസിസിയുടെ അനുമതി തേടിയിരുന്നു നടപടി ക്രമങ്ങളുടെ കാലതാമസമാണ് രാഹുലിനെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ വൈകിയത്. രാഹുൽ എംഎൽഎ സ്ഥാനം രാജി വയ്ക്കുന്നതാണ് നല്ലത്.
എല്ലാ നേതാക്കന്മാരോടും ആലോചിച്ചു. എല്ലാവരും യോജിച്ച് ഐക്യകണ്ഠേനയായ തീരുമാനമാണ് ഇപ്പോൾ എടുത്തത്. രാഹുലിന്റെ പ്രശ്നം കോൺഗ്രസ് പാർട്ടിയെ ഒരു തരത്തിലും ബാധിക്കില്ല. കോൺഗ്രസ് മാതൃകാപരമായ തീരുമാനങ്ങൾ എല്ലാ സന്ദർഭങ്ങളിലും എടുത്തിട്ടുണ്ട്.
ആക്ഷേപങ്ങൾ മാധ്യങ്ങളിലൂടെ വന്നപ്പോൾ തന്നെ അദ്ദേഹത്തെ യൂത്ത്കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റി. കോൺഗ്രസ് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. പാർലമെന്ററി പാർട്ടിയിൽ നിന്നും പുറത്താക്കി. പരാതി കെപിസിസിക്ക് കിട്ടയപ്പോൾ അത് ഡിജിപിക്ക് കൈമാറി.
ഇക്കാര്യങ്ങളെല്ലാം നേതാക്കന്മാരുമായി ആലോചിച്ചു. കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്തി. അതിന്റെ അടിസ്ഥാനത്തിൽ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്.
കോൺഗ്രസ് സിപിഎമ്മിനെ പോലെയല്ല. കളവ് കേസിലെ പ്രതികളെ സംരക്ഷിക്കുന്ന, അവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള വ്യത്യാസം ജനങ്ങൾ മനസിലാക്കും. രാഹുൽ എം.എൽ എ സ്ഥാനം രാജിവയ്ക്കുന്ന കാര്യംഅദ്ദേഹം വ്യക്തിപരമായി തീരുമാനിക്കേണ്ട കാര്യമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

