ചണ്ഡീഗഡ്: ഐപിഎൽ മത്സരത്തിനിടെ ഡ്രസിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് ഉപയോഗിച്ച രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ ചുമത്തി ബിസിസിഐ. ഐപിഎൽ പെരുമാറ്റച്ചട്ടത്തിന്റെ ലെവൽ 1 ലംഘിച്ചതിന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിന് മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തിയതായി ബിസിസിഐ പ്രസ്‌താവനയിൽ വ്യക്തമാക്കി.
തെറ്റ് ചെയ്ത ടീമിനും, ഒഫീഷ്യലുകൾക്കും, കളിക്കാർക്കും എതിരെ കർശന നടപടി സ്വീകരിക്കുന്നതിനുള്ള മറ്റ് മാർഗങ്ങളും ബിസിസിഐ ആരായുന്നുണ്ട്.
ചൊവ്വാഴ്ച മുല്ലൻപൂരിലെ മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തിൽ നടന്ന പഞ്ചാബ് കിംഗ്സ് – രാജസ്ഥാൻ റോയൽസ് മത്സരത്തിന്റെ പതിനാറാം ഓവറിൽ ബ്രോഡ്കാസ്റ്റ് ക്യാമറ ഡ്രസിംഗ് റൂമിലേക്ക് തിരിഞ്ഞപ്പോഴാണ് പരാഗ് ഇ-സിഗരറ്റ് ഉപയോഗിക്കുന്നത് പതിഞ്ഞത്. ഇ- സിഗരറ്റ് നിർമിക്കാനോ, ഉപയോഗിക്കാനോ വിൽപ്പന നടത്താനോ ഇറക്കുമതി/കയറ്റുമതി ചെയ്യാനോ ഇന്ത്യയിൽ അനുമതിയില്ല. സ്റ്റേഡിയത്തിന്റെ പരിസരത്തും ഡ്രസിംഗ് റൂമിലും പുകവലി പൂർണമായും നിരോധിച്ചിട്ടുണ്ട്.
16 പന്തിൽ നിന്ന് 29 റൺസെടുത്ത പരാഗ് കളിയുടെ നിർണായക സമയത്തായിരുന്നു പുറത്തായത്. തുടർന്ന് ഡ്രസിംഗ് റൂമിലെത്തിയതിനുശേഷം സഹതാരങ്ങളായ ദ്രുവ് ജുറേലും യശ്വസി ജയ്സ്വാളും അടുത്തിരിക്കുമ്പോഴാണ് പരാഗ് പുകവലിച്ചത്.

