ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ തമ്മിൽ നേരിയ കൂട്ടിയിടി. വ്യാഴാഴ്ച വൈകുന്നേരം ടാക്സി ചെയ്യുകയായിരുന്ന സ്പൈസ് ജെറ്റ് വിമാനം പാർക്ക് ചെയ്തിരുന്ന ആകാശ എയർ വിമാനത്തിൽ തട്ടുകയായിരുന്നു. അപകടത്തിൽ രണ്ട് വിമാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു എങ്കിലും യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. സ്പൈസ് ജെറ്റിന്റെ ബോയിംഗ് 737-700 വിമാനം റൺവേയിലേക്ക് നീങ്ങുന്നതിനിടെ അവിടെ നിർത്തിയിട്ടിരുന്ന ആകാശ എയർ വിമാനത്തിൽ തട്ടുകയായിരുന്നു. സ്പൈസ് ജെറ്റ് വിമാനത്തിന്റെ വലത് ചിറകിന്റെ അഗ്രഭാഗത്തിനും ആകാശ എയർ വിമാനത്തിന്റെ ഇടതുവശത്തെ പിൻഭാഗത്തെ ചിറകിനുംകേടുപാടുകൾ സംഭവിച്ചു.
ഡൽഹിയിൽ നിന്ന് ഹൈദരാബാദിലേക്ക് പോകേണ്ടിയിരുന്ന ആകാശ എയർ വിമാനത്തിലെ (QP 1406) യാത്രക്കാരെ ഉടൻ തന്നെ പുറത്തിറക്കി. അവർക്കായി പകരം യാത്രാ സൗകര്യം ഏർപ്പെടുത്തിയതായി ആകാശ എയർ അറിയിച്ചു.
സംഭവത്തെത്തുടർന്ന് രണ്ട് വിമാനങ്ങളും പരിശോധനയ്ക്കായി ഗ്രൗണ്ട് ചെയ്തിരിക്കുകയാണ്. എങ്ങനെയാണ് വിമാനങ്ങൾ തമ്മിൽ സമ്പർക്കമുണ്ടായത് എന്നതിനെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അന്വേഷണം ആരംഭിക്കും. തിരക്കേറിയ ഡൽഹി വിമാനത്താവളത്തിലെ സുരക്ഷാ മാനദണ്ഡങ്ങളിൽ വന്ന വീഴ്ചയാണോ ഇതെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്.

