തിരുവനന്തപുരം: മാലിന്യമെന്ന് മുഖം ചുളിക്കാനുള്ളതല്ല, വലിച്ചെറിയാനുള്ളതല്ല, പണമുണ്ടാക്കാനുള്ളതാണെന്ന് തെളിയിക്കുകയാണ് കേരളം. മാലിന്യം ശേഖരിച്ച ഹരിതകർമസേനയ്ക്ക് ഇങ്ങനെ കിട്ടിയത് 40.06 കോടി രൂപ. കഴിഞ്ഞ അഞ്ചുവർഷത്തെ വരുമാനമാണിത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഖരമാലിന്യം മൂല്യവർധിത ഉത്പന്നങ്ങളാക്കിയ ക്ലീൻകേരള കമ്പനി വഴിയാണ് ഹരിതകർമസേന നേട്ടം കൊയ്തത്. മലപ്പുറം ജില്ലയിലെ ഒരുഹരിതകർമ സേനാംഗത്തിന് മാസം അറുപതിനായിരത്തിലധികം രൂപവരെ പ്രതിഫലമായി കിട്ടിയിട്ടുമുണ്ട്. അജൈവമാലിന്യം ക്ലീൻകേരള കമ്പനിവഴി വിറ്റാണ് ഹരിതകർമസേനയ്ക്ക് വേതനം നൽകിയത്. 2025-26 സാമ്പത്തികവർഷം കമ്പനിയുടെ ഏകദേശ വിറ്റുവരവ് 66.40 കോടിരൂപ, ലാഭം 10.16 കോടിയും. 66.40 കോടിയിൽ 12 കോടിയോളം രൂപ ഈ വർഷം ഹരിതകർമസേനയ്ക്ക് ലാഭമായി നൽകിയതാണ്. ഇങ്ങനെ കഴിഞ്ഞ അഞ്ചുവർഷങ്ങളിലായി 40 കോടി രൂപ കിട്ടി.
2021-ന് ശേഷമായിരുന്നു ക്ലീൻകേരള കമ്പനി ഇടപെടൽ ശക്തമാക്കിയത്. പ്രവർത്തനംതുടങ്ങി ഇതുവരെ ശേഖരിച്ച 2,80,491 ടൺ അജൈവമാലിന്യത്തിൽ 80 ശതമാനവും സംഭരിച്ചത് ഈ വർഷങ്ങളിലാണ്. 3,079 മെട്രിക് ടൺ ഷ്രെഡഡ് പ്ലാസ്റ്റിക് തദ്ദേശസ്ഥാപനങ്ങൾക്കും പൊതുമരാമത്ത് വകുപ്പിനും റോഡ് നിർമിക്കാൻ നൽകി. ഇതുപയോഗിച്ച് 7,249 കിലോമീറ്റർ റോഡു പണിതു. സാനിറ്ററി മാലിന്യസംസ്‌കരണത്തിന് കൊല്ലം, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ മേഖലാപ്ലാന്റുകളും വരും. പ്ലാസ്റ്റിക്കിനെ ഗ്രാന്യൂളാക്കുന്ന ആദ്യ പൊതുമേഖലാ സംരംഭമായ പത്തനംതിട്ട കുന്നന്താനം ഹരിതപാർക്കും കമ്പനിയുടെ നേതൃത്വത്തിലുണ്ട്.