തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ബിജെപി-യുഡിഎഫ് ഡീൽ ആണെന്ന ആരോപണവുമായി വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 30 മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ യുഡിഎഫിന് ലഭിച്ചെന്നും മൂന്നിടത്ത് ബിജെപി ജയിച്ചത് ഗൗരവമേറിയ വിഷയമാണെന്നും എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പിൽ മതത്തെ ഉപയോഗിച്ച് വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമമാണ് മുസ്ലിം ലീഗ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അവതരിപ്പിച്ച അവലോകന റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചെന്നും ആഴത്തിലുള്ള വിമർശനവും സ്വയ വിമർശനവും അവലോകനത്തിൽ വന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് പരാജയം അപ്രതീക്ഷിതമാണ്. ഭരണത്തിലെത്തി ദിവസങ്ങൾ കഴിയുമ്പോഴും ബിജെപി-യുഡിഎഫ് ഡീൽ നിലനിൽക്കുന്നു. സ്വത്വരാഷ്ട്രീയ ചിന്തകൾ ഉപയോഗിച്ച് സിപിഎമ്മിനെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു. പരാജയം മുൻകൂട്ടി മനസ്സിലാക്കാൻ എൽഡിഎഫിന് സാധിച്ചില്ലെന്നും എം.വി. ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പരമ്പരാഗത തൊഴിലാളി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടിക്ക് സാധിച്ചില്ല. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ വീഴ്ചയുണ്ടായെന്നും അദ്ദേഹം സമ്മതിച്ചു.
വെള്ളാപ്പള്ളി നടേശൻ നടത്തിയ മുസ്ലിംവിരുദ്ധ പ്രസ്താവനകൾ പാർട്ടി തള്ളിക്കളഞ്ഞിരുന്നു. എസ്എൻഎഡിപി ശ്രീനാരായണഗുരുവിന്റെ ആശയങ്ങളിൽനിന്ന് വ്യതിചലിക്കുന്ന എല്ലാ സന്ദർഭങ്ങളിലും ശക്തമായ നിലപാട് പാർട്ടി സ്വീകരിച്ചിരുന്നു. എന്നാൽ, അടുത്തകാലത്ത് വെള്ളാപ്പള്ളി നടത്തിയ മുസ്ലിം വിരുദ്ധ പ്രസ്താവനയെ ശക്തമായി പ്രതിരോധിച്ചില്ല എന്ന പൊതു അവബോധം ന്യൂനപക്ഷങ്ങൾക്കിടയിൽ ഉണ്ടായി. ഇത്തരത്തിൽ രൂപപ്പെട്ട സംശയത്തെ ദൂരീകരിക്കുന്ന തരത്തിൽ ശക്തമായ ഇടപെടൽ നടത്തുന്നതിൽ പാർട്ടിക്ക് പോരായ്മ സംഭവിച്ചുവെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
