കൊച്ചി: കാക്കയുടെ വഴി മുടങ്ങുമെന്നതു പോലെയുള്ള ബാലിശമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി പരിസ്ഥിതിവാദികൾ കേരള വികസനത്തെ പിന്നോട്ടടിപ്പിക്കുകയാണെന്ന് വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി. കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാരപ്പാറ കുരിയാർകുട്ടി ഉൾപ്പെടെ പല ജലവൈദ്യുതി പദ്ധതികളും മുടങ്ങിക്കിടക്കുകയാണ്. മൃഗങ്ങളുടെ വഴി തടസ്സപ്പെടുമെന്ന് പറഞ്ഞാണ് പരിസ്ഥിതിക്കാർ ഇത് മുടക്കുന്നത്. സംസ്ഥാനത്തിന് ഗുണം കിട്ടുന്ന പദ്ധതികൾക്കായി ജനം ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബാർക്കിന്റെ പുതിയ ആണവ പദ്ധതിയിൽ കേരളവും സഹകരിക്കണം – വൈദ്യുതി മന്ത്രി
കൊച്ചി: വെറും 200 ഗ്രാം തോറിയമുപയോഗിച്ച് ഇന്ത്യക്ക് മുഴുവനാവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കുന്ന ഭാഭ അറ്റോമിക് റിസർച്ച് സെൻററിന്റെ പുതിയ പദ്ധതിയുമായി കെ. എസ്. ഇ.ബി സഹകരിക്കുന്ന കാര്യം പരിഗണനയിലാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ഇത് സംബന്ധിച്ച് ആശയവിനിമയം നടത്താൻ കെ. എസ്. ഇ.ബി ഉന്നത ഉദ്യോഗസ്ഥരെ അയയ്ക്കും. വീണ്ടും ഇന്ധനം നിറക്കാതെ 14 വർഷം പ്രവർത്തിക്കാവുന്ന റിയാക്ടറാണ് ബാർക്ക് രൂപകൽപന ചെയ്തിരിക്കുന്നത്. ഇതൊരു വിപ്ലവമാണ്. 200 കൊല്ലത്തേക്കാവശ്യമായ തോറിയം കേരളത്തിലുണ്ട്. തീര പ്രദേശത്തെ കരിമണലിൽ നിന്ന് തോറിയം വേർതിരിച്ചെടുക്കാമെന്നും മന്ത്രി കൊച്ചിയിൽ പറഞ്ഞു.

