തിരുവനന്തപുരം: കാർഷിക സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിനു കൃഷിമന്ത്രിയുടെ ഓഫിസ് പാനൽ നൽകിയില്ലെന്നും ഒരു പേരു മാത്രമാണു നിർദേശിച്ചതെന്നും ലോക്ഭവൻ. ഡോ. തോമസ് ജോർജിന്റെ പേരാണ് മന്ത്രിയുടെ ഓഫിസ് നൽകിയത്. എന്നാൽ, സീനിയോറിറ്റിയിൽ ഇദ്ദേഹം ആറാമതാണെന്നും അതുകൊണ്ടു തന്നെ ഒന്നാമതുള്ള ഡോ. ടി.സജിതാറാണിയെ നിയമിച്ചെന്നുമാണ് ലോക്ഭവന്റെ മറുപടി. ഇക്കാര്യം മന്ത്രി അംഗീകരിച്ചില്ലെങ്കിലും ലോക്ഭവൻ നിയമനം നടത്തി. ഡോ.തോമസ് ജോർജിന്റെ പേരു മാത്രമാണു നിർദേശിച്ചതെന്നു മന്ത്രി ടി.സിദ്ദിഖും സ്ഥിരീകരിച്ചു. പ്രോ ചാൻസലറുമായി (വകുപ്പു മന്ത്രി) ‘കൺസൽറ്റേഷൻ’ നടത്തി നിയമിക്കണമെന്ന ചട്ടം പാലിച്ചിട്ടുണ്ടെന്നാണ് ലോക്ഭവന്റെ വാദം. എന്നാൽ, ‘കൺസൽറ്റേഷൻ’ എന്നതുകൊണ്ടുദ്ദേശിക്കുന്നത് നിർദേശം പരിഗണിക്കുകയെന്നതാണെന്നും താൻ നിർദേശിച്ച പേരു തള്ളിയതിൽ പ്രതിഷേധമുണ്ടെന്നും മന്ത്രി പറഞ്ഞു. ബിജെപിയുടെ അധ്യാപക പരിഷത്തിന്റെ നേതാവാണ് ടി.സജിതാറാണി.
