വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകൾ കാലിക്കറ്റ് ബി.എ മലയാളം സിലബസിൽ നിന്നും ഒഴിവാക്കണമെന്ന് ശുപാർശ. നിരവധി പരാതികൾ ഇവരുടെ പാട്ടുകൾക്കെതിരെ ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ പാട്ടുകൾ സിലബസിൽ ഉൾപ്പെടുത്തിയതിനെതിരെയും നിരവധി പരാതികൾ ഉയർന്നിരുന്നു.വൈസ് ചാൻസലർ നിയോഗിച്ച വിദഗ്ധ സമിതിയാണ് ശുപാർശ ചെയ്തത്. വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ട് പഠിപ്പിക്കാൻ യോഗ്യമല്ലെന്ന് കാണിച്ച് സിൻഡിക്കേറ്റ് അംഗം എ കെ അനുരാജാണ് ഗവർണർക്ക് പരാതി നൽകിയത്. ബിരുദപഠനത്തിൽ മൂന്നാം സെമസ്റ്ററിലായിരുന്നു പാട്ട് ഉൾപ്പെടുത്തിയിരുന്നത്.
മലയാളം യുജി പഠനബോർഡാണ് വേടന്റെ പാട്ട് പാഠ്യപദ്ധയിൽ ചേർത്തത്. മൈക്കിൾ ജാക്സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ എന്ന പാട്ടുമായി താരതമ്യപഠനത്തിനായാണ് ‘ഭൂമി ഞാൻ വാഴുന്നിടം’ സിലബസിൽ ഉൾപ്പെടുത്തിയത്. അമേരിക്കൻ റാപ്പ് സംഗീതവും മലയാള റാപ് സംഗീതവും തമ്മിലുള്ള താരതമ്യമായിരുന്നു പാഠത്തിന്റെ അടിസ്ഥാന ലക്ഷ്യം. റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വേടന്റെ പാട്ട് പിൻവലിക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്. ഗൗരി ലക്ഷ്മിയുടെ പാട്ടും പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കാനാണ് ശുപാർശ.

