തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു. കോണ്‍ഗ്രസ് നല്കിയ പരാതി തള്ളിയാണ് നടപടി. നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവിലെ 200 കോടിയുടെ സ്വത്തു വിവരങ്ങള്‍ മറച്ചുവച്ചെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്.ശബരീനാഥനാണ് പരാതി നൽകിയത്. സൂക്ഷ്മപരിശോധനയില്‍ പത്രിക തള്ളണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. ഇതോടെ പത്രിക പരിഗണിക്കുന്നതു മാറ്റിവച്ചു. പരിശോധനകൾക്കുശേഷം പിന്നീട് സ്വീകരിക്കുകയായിരുന്നു.മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച് നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് കെ.എസ്.ശബരീനാഥന് പറഞ്ഞു. ക്രിമിനല്‍ കുറ്റമാണ് നടന്നിരിക്കുന്നത്. കോടികളുടെ സ്വത്ത് ഉണ്ടാകുന്നതില്‍ തെറ്റില്ല. പക്ഷേ എന്തിനാണു അത് രാജീവ് ചന്ദ്രശേഖര്‍ മറച്ചുവയ്ക്കുന്നതെന്നും ശബരീനാഥന് ചോദിച്ചു. എന്‍ഡിഎ അക്കൗണ്ടു പൂട്ടിക്കാന്‍ സുവര്‍ണാവസരം ലഭിച്ചിട്ടും സിപിഎം ഉപയോഗിക്കാത്തതു ഡീലാണെന്നും ശബരി പറഞ്ഞു.
ആരോപണം അടിസ്ഥാനരഹിതമാണെന്നും കോണ്‍ഗ്രസ് കോടതിയെ സമീപിക്കട്ടെയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എല്ലാ തിരഞ്ഞെടുപ്പിനു മുന്‍പും വ്യക്തിപരമായി ആക്രമിക്കുന്നത് കോണ്‍ഗ്രസിന്റെ പതിവാണ്. സിപിഎമ്മും ബിജെപിയും ഡീലാണെന്ന് ആദ്യം അവര്‍ പറഞ്ഞു. അതു ഫലിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ എന്നെ ആക്രമിക്കുകയാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് വിവാദങ്ങളല്ല. വികസനം കൊണ്ടുവരാനുള്ള കരുത്താണ്. അതു കോണ്‍ഗ്രസിനില്ല. ഇപ്പോള്‍ ഉന്നയിക്കുന്നതു പൂര്‍ണമായും കള്ളത്തരമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സമര്‍പ്പിച്ച സത്യവാങ്മൂലം അനുസരിച്ച് രാജീവ് ചന്ദ്രശേഖറിന് 93.88 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

