ന്യൂഡൽഹി: പശ്ചിമേഷ്യൻ മേഖലയിലേക്കും തിരിച്ചുമായി നാളെ (മാർച്ച് 12, വ്യാഴാഴ്ച) ആകെ 58 സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ്സും അറിയിച്ചു. ഇതിൽ ഷെഡ്യൂൾ ചെയ്ത വിമാനങ്ങളും പ്രത്യേക സർവീസുകളും ഉൾപ്പെടും. മുംബൈയിൽ നിന്ന് റിയാദിലേക്കും കോഴിക്കോട് നിന്ന് റിയാദിലേക്കും ഓരോ പ്രത്യേക സർവീസുകൾ ഇരു വിമാന കമ്പനികളും നടത്തും. ജിദ്ദ, മസ്കറ്റ് എന്നിവിടങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്ത സർവീസുകളും തുടരും. ഇതിൽ ജിദ്ദയിലേക്ക് 10 ഉം മസ്കറ്റിലേക്ക് എട്ടും വിമാനങ്ങൾ സർവീസ് നടത്തും. യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് സ്ലോട്ടുകളുടെ ലഭ്യത അനുസരിച്ച് 40 പ്രത്യേക സർവിസുകൾ കൂടി നടത്താൻ പദ്ധതിയുണ്ട്. അതേസമയം, ഒമാനിലെ സലാല, സൗദിയിലെ ദമ്മാം, ബഹ്‌റൈൻ, ഖത്തർ, കുവൈത്ത്, ഇസ്രായേൽ (ടെൽ അവീവ്) എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും നിറുത്തിവച്ചു.
വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ സാധാരണ നിലയിൽ തുടരുമെന്നും അധികൃതർ അറിയിച്ചു. വിമാനങ്ങൾ റദ്ദാക്കപ്പെട്ട യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണമായി തിരികെ നൽകുകയോ സൗജന്യമായി മറ്റൊരു തീയതിയിലേക്ക് മാറ്റുകയോ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് എയർ ഇന്ത്യയുടെ വെബ്സൈറ്റോ കസ്റ്റമർ കെയർ നമ്പറുകളോ (+911169329333, +911169329999) ബന്ധപ്പെടാം.

