കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു.

  • Home-FINAL
  • Kerala
  • കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു.

കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു.


മുതിർന്ന സി.പി.എം. നേതാവും മുൻമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണൻ (69) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു ആയിരുന്നു അന്ത്യം. അർബുദബാധ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. ആരോഗ്യനില മോശമായ സാഹചര്യത്തിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയ ശേഷമായിരുന്നു കോടിയേരി വിദഗ്ധ ചികിത്സയ്ക്കു പുറപ്പെട്ടത്. കോടിയേരിയുടെ ആരോഗ്യനിലയിൽ ആശങ്ക ഉയർന്നതിനെ തുടർന്ന് ഇന്ന് യൂറോപിലേക്ക് പോകാനിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര റദ്ദാക്കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ ചെന്നൈയിലെത്തിയിട്ടുണ്ട്.

1953 നവംബർ 16-ന് കണ്ണൂർ തലായി എൽ.പി. സ്കൂൾ അധ്യാപകൻ കോടിയേരി മൊട്ടുമ്മേൽ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായാണ് കോടിയേരിയുടെ ജനനം. കോടിയേരിക്ക് ആറുവയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. തുടർന്ന് അമ്മയുടെ സംരക്ഷണത്തിലായിരുന്നു വളർന്നത്. വിദ്യാർഥിപ്രസ്ഥാനത്തിലൂടെയായിരുന്നു കോടിയേരിയുടെ രാഷ്ട്രീയപ്രവേശം. കോടിയേരി ജൂനിയർ ബേസിക് സ്കൂൾ, കോടിയേരി ഓണിയൻ ഗവൺമെന്റ് ഹൈസ്കൂൾ, മാഹി മഹാത്മാ ഗാന്ധി ഗവൺമെന്റ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽനിന്ന് പഠനം പൂർത്തിയാക്കി.

പതിനാറാം വയസ്സിൽ സി.പി.എം. അംഗത്വം എടുത്ത കോടിയേരി പിൽക്കാലത്ത് പാർട്ടിയുടെയും സർക്കാരിന്റെയും നിർണായകപദവികളിൽ എത്തിച്ചേർന്നു. 1982, 1987, 2001, 2006, 2011 വർഷങ്ങളിൽ തലശ്ശേരിയിൽനിന്ന് നിയമസഭയിലെത്തി. 2001-ൽ പ്രതിപക്ഷ ഉപനേതാവായ കോടിയേരി, 2006-ൽ വി.എസ്. അച്യുതാനന്ദൻ സർക്കാരിൽ ആഭ്യന്തര-വിനോദസഞ്ചാര വകുപ്പുമന്ത്രിയായിരുന്നു. പാർട്ടിയിൽ വിഭാഗീയത കൊടികുത്തിവാണകാലമായിരുന്നു അത്. അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാന്ദനും പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനും തമ്മിൽ ഇടവേളകളില്ലാതെ കൊമ്പുകോർത്തിരുന്ന സമയം. അന്ന് മധ്യസ്ഥന്റെ റോൾ കൂടി കോടിയേരി ഭംഗിയായി നിർവഹിച്ചു.

2015-ലാണ് സി.പി.എം. സംസ്ഥാന സെക്രട്ടിറിപദത്തിലേക്ക് കോടിയേരി എത്തുന്നത്. പിണറായി വിജയൻ പാർലമെന്ററി രാഷ്ട്രീയത്തിലേക്കും കോടിയേരി പാർലമെന്ററി രാഷ്ട്രീയത്തിൽനിന്ന് പാർട്ടിഭാരവാഹിത്വത്തിലേക്ക് മാറുന്ന കാഴ്ചയാണ് അന്നുണ്ടായത്. 2016-ൽ ഒന്നാം പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ 2018-ൽ കോടിയേരി വീണ്ടും സംസ്ഥാന സെക്രട്ടറിയായി. പാർട്ടിയിലും മുന്നണിയിലും രൂപംകൊണ്ട അസ്വാരസ്യങ്ങളെയും പ്രശ്നങ്ങളെയും ഏറ്റവും മികച്ചരീതിയിൽ കോടിയേരി കൈകാര്യം ചെയ്തു.

2019-ലാണ് കോടിയേരിക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നത്. അതിനിടെ മക്കളായ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും വലിയവിവാദങ്ങളിലും കേസുകളിലും അകപ്പെടുകയും ചെയ്തിരുന്നു. ബിനോയ്ക്കെതിരായ കേസും നൂലാമാലകളും ബിനീഷിന്റെ അറസ്റ്റും കോടിയേരിയെ രാഷ്ട്രീയമായും വ്യക്തിപരമായും ബാധിച്ചു. തുടർന്ന് 2020 നവംബർ 13-ന് സി.പി.എം. സംസ്ഥാന സെക്രട്ടറിസ്ഥാനത്തുനിന്ന് അദ്ദേഹം അവിയെടുക്കുകയും ആക്ടിങ് സെക്രട്ടറിയായി എ. വിജയരാഘവൻ ചുമതലയേൽക്കുകയും ചെയ്തു. ചികിത്സയ്ക്കു ശേഷം വീണ്ടും കോടിയേരി സെക്രട്ടറിസ്ഥാനത്തേക്ക് തിരിച്ചെത്തി. എന്നാൽ സ്ഥിതിവീണ്ടും മോശമായതിന് പിന്നാലെ സ്ഥാനം ഒഴിയുകയായിരുന്നു.

സി.പി.എം. നേതാവും തലശ്ശേരി മുൻ എം.എൽ.എയുമായ എം.വി. രാജഗോപാലിന്റെ മകൾ എസ്.ആർ. വിനോദിനിയാണ് കോടിയേരിയുടെ ഭാര്യ. ബിനോയ് കോടിയേരി, ബിനീഷ് കോടിയേരി എന്നിവർ മക്കളും ഡോ. അഖില, റിനീറ്റ എന്നിവർ മരുമക്കളുമാണ്.

Leave A Comment