കൊച്ചി: സിബിഎസ്‌ഇ തായ്‌ക്വണ്ടോ മത്സരത്തിനിടെ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. തൃശൂർ സ്വദേശി ഫൈസ് അബ്‌ദുൾ ജലാലിനാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാർത്ഥിയെ മഹാരാഷ്‌ട്രയിൽ നിന്ന് എയർലിഫ്‌റ്റ് ചെയ്‌ത് കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ചു. മത്സരത്തിലെ എതിരാളിയും റഫറിയും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ഫൈസിന്റെ കുടുംബം ആരോപിച്ചു.
കഴിഞ്ഞ ശനിയാഴ്‌ചയാണ് മഹാരാഷ്‌ട്രയിലെ വറോറയിൽ സിബിഎസ്‌ഇ സൗത്ത് സോൺ (കേരളം, കർണാടക, മഹാരാഷ്‌ട്ര) വിദ്യാർത്ഥികൾക്കുള്ള തായ്‌ക്വണ്ടോ മത്സരം നടന്നത്. തലയ്‌ക്ക് ഗുരുതരമായി ചവിട്ടേറ്റതോടെ ഫൈസ് കുഴഞ്ഞുവീഴുകയായിരുന്നു. ആദ്യം വറോറയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷം ആരോഗ്യനില വഷളാണെന്ന് കണ്ടതോടെ എയർലിഫ്‌റ്റ് ചെയ്‌ത് എറണാകുളത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടി ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
തായ്‌ക്വണ്ടോയിൽ അനുവദനീയമല്ലാത്ത രീതിയിലുള്ള കിക്കുകൾ എതിർ മത്സരാർത്ഥിയായിരുന്ന കുട്ടി നടത്തിയെന്നാണ് വിവരം. സ്‌കൂൾ അധികൃതരാണ് കുട്ടിയെ മത്സരത്തിനായി കൊണ്ടുപോയത്. പരിക്ക് പറ്റിയ വിവരം കുടുംബത്തെ ആദ്യം അറിയിച്ചില്ലെന്നും ആരോപണം ഉയരുന്നുണ്ട്.
