രണ്ട് മാസത്തേക്കുള്ള ഇന്ധനം സ്റ്റോക്കുണ്ടെന്നും പരിഭ്രാന്തി വേണ്ടെന്നും കേന്ദ്രം

  • Home-FINAL
  • Business & Strategy
  • രണ്ട് മാസത്തേക്കുള്ള ഇന്ധനം സ്റ്റോക്കുണ്ടെന്നും പരിഭ്രാന്തി വേണ്ടെന്നും കേന്ദ്രം

രണ്ട് മാസത്തേക്കുള്ള ഇന്ധനം സ്റ്റോക്കുണ്ടെന്നും പരിഭ്രാന്തി വേണ്ടെന്നും കേന്ദ്രം


ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ. അടുത്ത 60 ദിവസത്തേക്ക് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരം ഇന്ത്യയുടെ പക്കലുണ്ടെന്നും വിതരണത്തിൽ യാതൊരു തടസ്സവുമില്ലെന്നും പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ എണ്ണക്കമ്പനികൾ മുൻകൂട്ടിത്തന്നെ ഇറക്കുമതി ഉറപ്പാക്കിയിട്ടുണ്ട്. നിലവിൽ ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെ ഏകദേശം 60 ദിവസത്തെ സ്റ്റോക്ക് ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു. പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വിതരണത്തിൽ രാജ്യത്ത് ഒരിടത്തും കുറവില്ല. ഇന്ധന സ്റ്റേഷനുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നു. ആഭ്യന്തര പാചകവാതക ഉത്പാദനം വർദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ അമേരിക്ക, റഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ ഇന്ധനക്ഷാമമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വ്യാജവാർത്തകളിൽ ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് സർക്കാർ ആവശ്യപ്പെട്ടു. ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. 40-ലധികം രാജ്യങ്ങളിൽനിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നുണ്ടെന്നും രാജ്യത്തെ റിഫൈനറികൾ 100 ശതമാനത്തിലധികം ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) പ്രോത്സാഹിപ്പിക്കുന്നത് രാജ്യത്തിന്റെ ദീർഘകാല പദ്ധതിയുടെ ഭാഗമാണെന്നും അല്ലാതെ ഇന്ധനക്ഷാമം കൊണ്ടല്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Leave A Comment