കണ്ണൂർ: പയ്യന്നൂർ നിയമസഭാ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർഥി ടി.ഐ. മധുസൂദനന്റെ അപ്രതീക്ഷിത പരാജയത്തിനു പിന്നാലെ മണ്ഡലത്തിൽ പോസ്റ്റർ വിവാദം. ടി.ഐ. മധുസൂദനന്റെ തോൽവിക്ക് കാരണം പാർട്ടിക്കുള്ളിലെ തന്നെ നേതാക്കളാണെന്ന് ആരോപിച്ച് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പയ്യന്നൂർ കൊക്കോട്ട് അണ്ടർപാസിലാണ് ഈ പോസ്റ്ററുകൾ പതിച്ചിരുന്നത്. സിപിഎമ്മിലെ പ്രമുഖ നേതാക്കളുടെ പേരുകൾ എടുത്തു പറഞ്ഞുകൊണ്ടാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച സിപിഎം മുൻ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ ടി.ഐ. മധുസൂധനനെ 7487 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണമാണ് പയ്യന്നൂരിൽ സിപിഎമ്മിനെ പിടിച്ചുകുലുക്കിയത്. അതേ കുഞ്ഞികൃഷ്ണൻ യുഡിഎഫ് സ്വതന്ത്രനായി കളത്തിലിറങ്ങി പാർട്ടിയെ തോൽപ്പിച്ചതോടെ സിപിഎം നേരിട്ടത് ചരിത്രത്തിലിതുവരെ നേരിടാത്ത തോൽവിയായിരുന്നു.

