മുംബയ്: ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ രാജിവെച്ചു. ടാറ്റാ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റയുമായുള്ള അഭിപ്രായവ്യത്യാസങ്ങളും ചന്ദ്രശേഖരനെ ഡയറക്ടറായി വീണ്ടും നിയമിക്കുന്നതിലുള്ള അനിശ്ചിതത്വവുമാണ് സ്ഥാനമൊഴിയലിന് പിന്നിൽ. മഹാരാഷ്ട്രയിലെ ചാരിറ്റി കമ്മീഷണർ രത്തൻ ടാറ്റാ ട്രസ്റ്റിനെ തീരുമാനമെടുക്കുന്നതിൽനിന്ന് വിലക്കിയതോടെ എജിഎം ചേരുന്ന കാര്യത്തിലും പ്രതിസന്ധിനേരിടുന്നുണ്ട്. രാജിവെച്ച റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ടിസിഎസ്, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് എന്നീ ഓഹരികൾ നാല് ശതമാനം ഇടിവ് നേരിട്ടു.
ഓഗസ്റ്റ് 18-ലെ എജിഎമ്മിൽ തന്റെ പുനർ നിയമനം തർക്കവിഷയമാകാൻ സാധ്യതയുള്ളതിനാൽ, അതിന് കാത്തുനിൽക്കാതെ പടിയിറങ്ങുകയായിരുന്നു. ചെയർമാൻ എന്ന നിലയിൽ ചന്ദ്രശേഖരന്റെ കാലാവധി 2027 ഫെബ്രുവരി വരെ ഉണ്ടെങ്കിലും ടാറ്റാ സൺസ് ബോർഡിൽ ഡയറക്ടറായി തുടരണമെങ്കിൽ ഈ എജിഎമ്മിൽ ഓഹരി ഉടമകളുടെ അംഗീകാരം ആവശ്യമാണ്.
