കൊൽക്കത്ത: . തൃണമൂൽ കോൺഗ്രസ് പാർട്ടിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളെത്തുടർന്ന് വിമത എംഎൽഎമാർ നൽകിയ പരാതിയിൽ 440 കോടി രൂപയോളം നിക്ഷേപമുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകൾ പോലീസ് മരവിപ്പിച്ചു. ഒരു സ്വകാര്യ ബാങ്കിലുള്ള മൂന്ന് അക്കൗണ്ടുകൾക്കാണ് ഡെബിറ്റ് ഫ്രീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഈ അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കാനോ പുറത്തേക്ക് കൈമാറാനോ സാധിക്കില്ല. എന്നാൽ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതിന് തടസ്സമുണ്ടാകില്ലെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ഏകദേശം 440 കോടി രൂപയാണ് ഈ അക്കൗണ്ടുകളിൽ ഉള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പാർട്ടി നേതൃത്വത്തിൽ നടക്കുന്ന അധികാര തർക്കമാണ് ഈ നടപടിയിലേക്ക് നയിച്ചത്. ഋതബ്രത ബാനർജിയെ അനുകൂലിക്കുന്ന പത്ത് വിമത എംഎൽഎമാർ ബിധാനഗർ സൈബർ ക്രൈം പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകൾ മരവിപ്പിച്ചത്.
അക്കൗണ്ടുകളിൽ നിക്ഷേപിച്ചിരിക്കുന്ന പണത്തിന്റെ ഉറവിടത്തെക്കുറിച്ച് വിശദമായ ക്രിമിനൽ അന്വേഷണം വേണമെന്ന് വിമത എംഎൽഎമാർ ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃത പണമിടപാടുകൾ, സർക്കാർ ഫണ്ടുകൾ വകമാറ്റൽ, അഴിമതിയിലൂടെ ലഭിച്ച തുക എന്നിവയാണോ ഈ നിക്ഷേപമെന്ന് കണ്ടെത്തണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. സ്വാധീനം ദുരുപയോഗം ചെയ്തും നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെയും സമാഹരിച്ച പണം അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടെന്നും ഇവർ ആരോപിക്കുന്നു. ഇതിനിടെ, പാർട്ടിയുടെ ഔദ്യോഗിക ട്രഷറർ സ്ഥാനത്തെച്ചൊല്ലിയും തർക്കം ഉടലെടുത്തിട്ടുണ്ട്. അരൂപ് ബിശ്വാസിന് നിലവിൽ സാമ്പത്തിക കാര്യങ്ങളിൽ ഇടപെടാൻ അധികാരമില്ലെന്ന് മമത ബാനർജി അനുകൂലിയായ കുനാൽ ഘോഷ് വ്യക്തമാക്കി. ജൂൺ 5-ന് ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സുഭാശിഷ് ചക്രവർത്തിയെ ട്രഷററായി ഐകകണ്ഠ്യേന തിരഞ്ഞെടുത്തതായും അദ്ദേഹം പറഞ്ഞു.
