ചെന്നൈ: വംശനാശഭീഷണി നേരിടുന്ന ‘ലാർ ഗിബ്ബൺ’ ഇനത്തിൽപ്പെട്ട കുരങ്ങിനൊപ്പമുള്ള വിഡിയോ വിവാദമായതിനെത്തുടർന്ന് തമിഴ്‌നാട് വനംവകുപ്പ് പ്രശസ്ത നടൻ വിക്രമിന് നോട്ടിസ് അയച്ചു. മൂന്ന് ദിവസത്തിനകം നേരിട്ട് ഹാജരായി കുരങ്ങിനെ വളർത്തുന്നതിനുള്ള നിയമപരമായ രേഖകൾ സമർപ്പിക്കാനാണ് വനംവകുപ്പിന്റെ നിർദേശം. വിക്രമിന്റെ മകളുടെ ഭർതൃപിതാവ് ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലെ ഈഞ്ചമ്പാക്കത്തുള്ള ഫാം ഹൗസിലേക്ക് എത്തിച്ച കുരങ്ങുകളിലൊന്നിനൊപ്പമാണ് നടൻ വിഡിയോ ചിത്രീകരിച്ചത്. മണിപ്പൂരിൽ നിന്ന് ഈറോഡ് പെരുന്തുറയിലുള്ള ഒരു പ്രജനന കേന്ദ്രത്തിലെത്തിച്ച കുരങ്ങാണിതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിശദീകരണം.പെരുന്തുറയിലെ കേന്ദ്രത്തിൽ അധികൃതർ പരിശോധന നടത്തുകയും മൃഗങ്ങളെ എത്തിച്ചതിന്റെ രേഖകൾ ഹാജരാക്കാൻ ഉടമയോട് ആവശ്യപ്പെടുകയും ചെയ്തു.
കേന്ദ്രത്തിന്റെ ഉടമ ചില രേഖകൾ സമർപ്പിച്ചെങ്കിലും, മണിപ്പൂരിലെ യഥാർത്ഥ ഉടമയുടെ റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള നിർണായക രേഖകൾ ഇതുവരെ ലഭ്യമായിട്ടില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തുടർന്നാണ് വിഷയം കൂടുതൽ ഗൗരവമായി അന്വേഷിക്കാൻ അധികൃതർ തീരുമാനിച്ചത്.