തിരുവനന്തപുരം∙ വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം എന്നിവിടങ്ങളിൽ വൻപ്രകടനം. തിരുവനന്തപുരത്ത് പാളയത്തുനിന്നും സെക്രട്ടേറിയറ്റിലേക്കായിരുന്നു പ്രകടനം. അതേ സമയം പ്രകടനങ്ങളിൽനിന്ന് പിൻമാറണമെന്ന് വി.ഡി.സതീശൻ അഭ്യർഥിച്ചു. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ ഹൈക്കമാന്‍ഡ് പൂര്‍ത്തിയാക്കിയിട്ടില്ലെന്നും അതിനിടയില്‍ ഏതെങ്കിലും നേതാവിനെ അനുകൂലിച്ച് പ്രകടനം നടത്തുന്നത് അച്ചടക്കലംഘനമായി കണക്കാക്കി നടപടിയെടുക്കുമെന്നും കെപിസിസി പ്രസിഡന്റ് മുന്നറിയിപ്പു നല്‍കി.
വി.ഡി.സതീശന്റെ പോസ്റ്റ്
‘102 സീറ്റുമായി കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നമ്മൾ നേടിയത്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയായി. രണ്ടാം ഘട്ട നടപടികളിലേക്ക് എഐസിസി കടക്കുന്നു. നമുക്കിത് സന്തോഷത്തിന്റേയും അഭിമാനത്തിന്റെയും നിമിഷങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടേയും പ്രവർത്തകരുടേയും ഭാഗത്തു നിന്നുണ്ടാകാൻ പാടില്ല. ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം. അത്തരം നടപടികളിൽനിന്ന് പ്രിയപ്പെട്ട കോൺഗ്രസ് – യുഡിഎഫ് പ്രവർത്തകർ പിൻമാറണമെന്ന് സ്‌നേഹപൂർവം അഭ്യർഥിക്കുന്നു.’

