തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ വിരുദ്ധ വികാരമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എൽഡിഎഫ് തന്നെ വീണ്ടും അധികാരത്തിലെത്തുമെന്നും ഗോവിന്ദൻ അവകാശപ്പെട്ടു. “സംസ്ഥാനത്ത് യുഡിഎഫിന് അനുകൂല തരംഗം ഇല്ല എന്ന് എല്ലാ സർവ്വേകളും സമ്മതിക്കുന്നുണ്ട്. ആരാകണം മുഖ്യമന്ത്രി എന്നതിൽ പിണറായി വിജയന്റെ പേരാണ് മുൻപിൽ. ഉറപ്പായിട്ടും പറയുന്നു ഇടതുപക്ഷ ജനാധിപത്യ മുന്നണി മൂന്നാമതും അധികാരത്തിൽ വരും. ഇടതുപക്ഷ മുന്നണിക്ക് വിജയസാധ്യതയുണ്ടെന്നാണ് എക്സിറ്റ് പോളിന് ഉള്ളിലും കാണാനായത്.’-ഗോവിന്ദൻ പറഞ്ഞു.
ജന വിധി നാലാം തീയതി അറിയാം. കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച അടക്കം ഒരുപാട് പ്രശ്നങ്ങൾ രൂപം കൊണ്ടു. എക്സിറ്റ് പോൾ ഫലങ്ങൾ കൃത്യമായി വിലയിരുത്തി. ഇതിലൊന്നും സർക്കാർ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രി ആരാകണം എന്നതിൽ എല്ലാ സർവേയിലും ഒന്നാമൻ പിണറായി വിജയൻ. പിണറായി വിജയൻ മുഖ്യമന്ത്രി ആകണമെന്നാണ് ഇതാണ് ജനങ്ങളുടെ ആഗ്രഹമെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. തരംഗം ഇല്ല എന്നും ഇപ്പോൾ എല്ലാവരും സമ്മതിച്ചു. 60 മുതൽ 69 വരെ സീറ്റ് കിട്ടും എന്നാണ് എക്സിറ്റ് പോളുകൾ. ഇതിൽ പല സീറ്റുകളും ഇടതു പക്ഷത്തിന് വിജയ സാധ്യതയുള്ളവയാണ്. ഇപ്പോൾ പറയാതെ പറഞ്ഞത് ഇടതുമുന്നണിയുടെ വിജയമാണെന്നും ഗോവിന്ദൻ വ്യക്തമാക്കി.
എൽഡിഎഫിനെ അധികാരത്തിലെത്തിക്കുമെന്ന പരസ്യ പ്രഖ്യാപനത്തിൻറെ ഉള്ളറകളാണ് സർവെ. ഞങ്ങൾക്ക് ജനങ്ങളിലാണ് വിശ്വാസം. എൽഡിഎഫിന് യാതൊരു ഉത്കണ്ഠയും ഇല്ല. ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

