ചെന്നൈ∙ ടിവികെ (തമിഴക വെട്രി കഴകം) നേതാവായ നടൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് വിജയ് സത്യപ്രതിജ്ഞ ചെയ്തത്. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ജവാഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ രാഹുൽഗാന്ധിയും പങ്കെടുത്തു. 59 വർഷത്തിനു ശേഷമാണ് ദ്രാവിഡ കക്ഷിയുടെ നേതൃത്വത്തിലല്ലാത്ത ഒരു സർക്കാർ തമിഴ്നാട്ടിൽ അധികാരമേറുന്നത്. ഒപ്പം 9 മന്ത്രിമാരും ചുമതലയേറ്റു.
രാഷ്ട്രീയ പരിചയം, യുവ പ്രാതിനിധ്യം, ജാതി സമവാക്യങ്ങൾ എന്നിവയ്ക്കൊപ്പം വിശ്വസ്തരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്താനും വിജയ് ശ്രമിച്ചിട്ടുണ്ട്. മന്ത്രിസഭയിലെ പ്രമുഖ മുഖങ്ങളിലൊന്ന് അണ്ണാഡിഎംകെയുടെ മുൻ നേതാവായ കെ.എ. സെങ്കോട്ടയ്യൻ ആണ്. മുൻ മുഖ്യമന്ത്രിമാരായ എംജിആർ, ജയലളിത എന്നിവരോടൊപ്പം ദശാബ്ദങ്ങളോളം പ്രവർത്തിച്ച പരിചയം അദ്ദേഹത്തിനുണ്ട്. വിജയ്യുടെ വിശ്വസ്തനായ ആദവ് അർജുനയാണ് മറ്റൊരു മന്ത്രി. ചെന്നൈയിലെ വില്ലിവാക്കം മണ്ഡലത്തിൽ നിന്നു വിജയിച്ച അർജുന, പാർട്ടിയുടെ സംഘടനാ സംവിധാനം ശക്തമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. മധുരയിലെ തിരുപ്പരൻകുണ്ട്രത്ത് നിന്നു വിജയിച്ച നിർമൽ കുമാറും മന്ത്രിസഭയിൽ ചേരും. മുൻ ബിജെപി ഭാരവാഹിയായിരുന്ന നിർമൽ കുമാർ പിന്നീട് തെക്കൻ തമിഴ്നാട്ടിൽ ടിവികെയുടെ കരുത്തുറ്റ മുഖമായി മാറുകയായിരുന്നു. തഴേത്തട്ടിൽ മികച്ച സ്വാധീനമുള്ള ടിവികെ ജനറൽ സെക്രട്ടറി ആനന്ദ് സത്യപ്രതിജ്ഞ ചെയ്യും. ടി നഗർ എംഎൽഎയാണ്.

