കൊല്ലം: വരാനിരിക്കുന്ന 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ശക്തമായ തന്ത്രങ്ങളുമായി ബിജെപി. മത്സരരംഗത്തിറക്കാൻ ഉദ്ദേശിക്കുന്ന പ്രധാന നേതാക്കൾക്ക് അതത് മണ്ഡലങ്ങളുടെ പൂർണ്ണ ചുമതല നൽകി ‘പ്രഭാരി’മാരായി നിയമിക്കാനാണ് പാർട്ടി ഒരുങ്ങുന്നത്. ഇതുവഴി തിരഞ്ഞെടുപ്പിന് മുൻപ് തന്നെ നേതാക്കൾക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം പോരാടിയ ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ പ്രഭാരിയായി നിയമിക്കാൻ പാർട്ടി പരിഗണിക്കുന്നു.
തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം മണ്ഡലത്തിന്റെ പ്രഭാരിയായേക്കും. അനൂപ് ആന്റണിയുടെ പേരാണ് പത്തനംതിട്ടയിലേക്ക് പരിഗണനയിലുള്ളത്, ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ അല്ലെങ്കിൽ സന്ദീപ് വചസ്പതി എന്നിവരിൽ ഒരാൾക്ക് ചുമതല ലഭിച്ചേക്കും. കൊല്ലത്ത് ചാത്തന്നൂർ എംഎൽഎ കൂടിയായ ബി.ബി. ഗോപകുമാറിനെയാണ് കൊല്ലം ലോക്സഭാ മണ്ഡലത്തിലേക്ക് പരിഗണിക്കുന്നത്.
ബിജെപി നേതാക്കൾ തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെടാൻ പ്രധാന കാരണം അവസാന നിമിഷം മണ്ഡലം മാറി മത്സരിക്കുന്നതാണെന്ന് പാർട്ടിയുടെ കോർ കമ്മിറ്റി യോഗങ്ങളിൽ വിമർശനമുയർന്നിരുന്നു. ഇതിന് പരിഹാരമായാണ് 2029-ലെ തിരഞ്ഞെടുപ്പിന് വർഷങ്ങൾക്ക് മുൻപ് തന്നെ നേതാക്കളെ കൃത്യമായ മണ്ഡലങ്ങളിൽ ഉറപ്പിച്ചുനിർത്തി പ്രവർത്തനമാരംഭിക്കുന്നത്.
രണ്ടാഴ്ചയ്ക്കുള്ളിൽ ഈ പ്രഭാരി പട്ടികയ്ക്ക് അന്തിമ രൂപമാകും. ഇതോടെ നിശ്ചയിക്കപ്പെടുന്ന നേതാക്കൾ അതത് മണ്ഡലങ്ങളിൽ പൂർണ്ണസമയ പ്രവർത്തനങ്ങളിലേക്ക് ഇറങ്ങും. കൂടാതെ, കേന്ദ്ര സർക്കാരിന്റെ ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ പദ്ധതി നടപ്പിലായാൽ 2029-ൽ ലോക്സഭയ്ക്കൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടന്നേക്കാമെന്നത് മുൻകൂട്ടി കണ്ട് നിയമസഭാ മണ്ഡലങ്ങളിലും പ്രഭാരിമാരെ നിശ്ചയിക്കാൻ ബിജെപി തീരുമാനിച്ചിട്ടുണ്ട്.
