ബഹ്റൈനിലെ മലയാളി വിദ്യാർത്ഥികൾക്ക് KEAM പ്രവേശന പരീക്ഷ എഴുതുന്നതിനായി ബഹ്റൈനിൽ പരീക്ഷാ സെന്റർ അനുവദിച്ചു വിജ്ഞാപനം പുറത്തിറക്കി കേരള എൻട്രൻസ് കമ്മീഷണർ ഓഫീസ്. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെ തുടർന്ന് നാട്ടിലേക്കു യാത്ര ചെയ്യാൻ കഴിയാത്ത വിദ്യാർത്ഥികളുടെ പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി ബഹ്റൈൻ പ്രതിഭ കേരള മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി, എൻട്രൻസ് എക്സാമിനേഷൻ കമ്മീഷണർ, കൂടാതെ നോർക്ക റൂട്സ് സി.ഇ.ഒ തുടങ്ങിയവരുടെ ഇടപെടൽ അഭ്യർത്ഥിച്ചിരുന്നു. രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും പ്രയാസം മനസിലാക്കി ഏപ്രിൽ നാലിന് എൻട്രൻസ് കമ്മീഷണർ ഓഫീസ് ബഹ്റൈനിൽ പരീക്ഷാ സെന്റർ അനുവദിച്ചു വിജ്ഞാപനം പുറത്തിറക്കി.
ബഹ്റൈൻ പ്രതിഭക്ക് വേണ്ടി രക്ഷാധികാരി സമിതി അംഗമായ എൻ.വി. ലിവിൻ കുമാറാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് എൻട്രൻസ് കമ്മീഷണറുമായും , ഉന്നത വിദ്യാഭ്യാസ വകുപ്പുമായും , നോർക്ക സിഇഒ യുമായും,ഇന്ത്യൻ സ്കൂൾ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികൃതരുമായി ഇടപെട്ട് സംസാരിച്ചത്.
ഇന്ത്യയിലെയും ബഹ്റൈനിലെയും മന്ത്രാലയങ്ങളുടെ അനുമതി ലഭ്യമായാൽ ഇന്ത്യൻ സ്കൂളിൽ പരീക്ഷ സെന്റർ ഒരുക്കാമെന്ന് ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ: ബിനു മണ്ണിലും അധികൃതരും ഉറപ്പ് നൽകിയിട്ടുണ്ട്. JEE പരീക്ഷയിൽ സ്വീകരിച്ച മാതൃകാപരമായ അനുകൂല സമീപനം ഇന്ത്യൻ എംബസിയും അംബാസഡർ വിനോദ് ജേക്കബും കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രവാസി രക്ഷിതാക്കളളെയും വിദ്യാർത്ഥികളെയും സഹായിക്കാൻ ഈ ഘട്ടത്തിൽ അനുകൂല സമീപനം കൈകൊണ്ട കേരള സർക്കാരിനും, എൻട്രൻസ് കമ്മീഷണർക്കും, ഇന്ത്യൻ സ്കൂൾ അധികൃതർക്കും, നന്ദി രേഖപ്പെടുത്തുന്നതായി ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി വി കെ സുലേഷും പ്രസിഡന്റ് കെ വി മഹേഷും പത്രക്കുറിപ്പിലൂടെ അറിയിച്ചു.

